കൊട്ടാരക്കര : കാലാവധി കഴിഞ്ഞ ഇൻഷുറൻസ് പുതുക്കാനായി സമീപിക്കുന്ന വാഹന ഉടമകൾക്ക് വ്യാജമായി ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ കേസിൽ കൊട്ടാരക്കര ആർ ആർ കൺസൾട്ടൻസി ഉടമ മുസ്ലിം സ്ട്രീറ്റ് എം ഈ എസ് സ്കൂളിന് സമീപം എസ് എസ് മൻസിലിൽ സൈലു(41) കൊട്ടാരക്കര പോലീസിന്റെ പിടിയിലായി.
കൊട്ടാരക്കര തൃക്കണ്ണമംഗൽ സ്വദേശി ജെയിംസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ലോറി, കൈതക്കോട് സ്വദേശി ജയചന്ദ്രന്റെ ഉടമസ്ഥതയിലുള്ള വാഹനം എന്നിവക്ക് വ്യാജ പോളിസി സർട്ടിഫിക്കറ്റ് നൽകിയതായി തെളിഞ്ഞിട്ടുണ്ട്. പോളിസി കാലാവധി കഴിഞ്ഞു പുതുക്കാനായി സൈനുവിനെ സമീപിക്കുമ്പോൾ കാലാവധി പൂർത്തിയായ മറ്റൊരു സർട്ടിഫിക്കറ്റിന്റെ നമ്പരിൽ വാഹനത്തിന്റ രേഖകൾ ചേർത്ത് ഇൻഷുറൻസ് കാലാവധി പിന്നീടുള്ള ഒരു വർഷം ചേർത്തുമാണ് സൈലു തട്ടിപ്പു നടത്തിയിരുന്നത്. കൈതക്കോട് സ്വദേശി ജയചന്ദ്രൻ കാലാവധി കഴിഞ്ഞ പോളിസി സൈലു മുഖാന്തിരം പുതുക്കിയ ശേഷം വാഹനം വില്പന നടത്തുകയും പുതുതായി വാങ്ങിയ ഉടമ പോളിസി ഉടമസ്ഥത തന്റെ പേരിലാക്കാൻ കൊട്ടാരക്കര ഓറിയന്റൽ ഇൻഷുറൻസ് ഓഫീസിൽ അസ്സൽ പോളിസി സർട്ടിഫിക്കറ്റുമായി ഹാജരായപ്പോഴാണ് തട്ടിപ്പു പുറത്തായത്.
തുടർന്ന് ഓറിയന്റൽ ഇൻഷുറൻസ് ഡിവിഷണൽ മാനേജർ കൊട്ടാരക്കര പോലീസിൽ രേഖാമൂലം പരാതിപ്പെടുകയും കൊട്ടാരക്കര ഇൻസ്പെക്ടർ ബിനുകുമാർ, എസ് ഐ രാജീവ്, എ എസ് ഐ അജയകുമാർ, എസ് സിപിഒ വിനോദ്, തോമസ്, സിപിഒ മാരായ ഹോചിമിൻ, സുരേഷ്, ബാബു, ഗോപകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ചതിക്കും വ്യാജരേഖ ചമക്കലിനും കേസെടുത്തു. കൂടുതൽ വാഹന ഉടമകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി വരുന്നു.