കൊട്ടാരക്കര: ജില്ലയിൽ വർധിച്ചുവരുന്ന അക്രമങ്ങൾ തടയുന്നതിനായി പോലീസിന്റെയും ബാങ്കുകളുടേയും സംയുക്ത സഹകരണത്തോടെ നിരീക്ഷണങ്ങളും രാത്രികാല പെട്രോളിങ്ങും ശക്തമാക്കണം എന്ന് കൊല്ലത്ത് വച്ച് ചേർന്ന ജില്ലാ പോലീസ് മേധാവി മാരുടേയും ഉന്നത ബാങ്ക് ഉദ്യോഗസ്ഥരുടേയും യോഗത്തിൽ ധാരണയായി.
യോഗത്തിൽ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ്, സിറ്റി പോലീസ് കമ്മിഷണർ ശ്രീമതി മെറിൻ ജ്യേസഫ് ഐ .പി .എസ് ഉന്നത ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ദേ ശസാത്കൃത ബാങ്കുകൾ, വാണിജ്യ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ തുടങ്ങി എല്ലാ വിഭാഗത്തിൽപ്പെട്ട ബാങ്കുകളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ കുറ്റകൃത്യങ്ങൾ നടക്കുന്നത് തടയുന്നതിലേക്ക് പോലീസിന് എല്ലാവിധ സൗകര്യങ്ങളും ബാങ്കുകൾ വാഗ്ദാനം നൽകി. ഇതിനായി മുൻകൂട്ടി റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ ഹരിശങ്കർ ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം കൊല്ലം ജില്ലയിലെ എല്ലാ വിഭാഗത്തിൽ പെട്ട ബാങ്കുകളും സിറ്റി, റൂറൽ മേഖലകളായി തരംതിരിച്ചതിന് ശേഷം ആയത് വീണ്ടും പ്രത്യേകം പ്രത്യേകം ഗ്രൂപ്പുകളായി പെട്രോളിംഗിന്റെ സൗകര്യാർത്ഥം തരം തിരിച്ച് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് പോലീസ്, ബാങ്ക് എന്നിവ സംയുക്തമായി പെട്രോളിംഗ് ശക്തമാക്കാനാണ് തീരുമാനം. ഉത്സവനാളുകളുടെ മുന്നോടിയായി കുറ്റകൃത്യങ്ങൾ നടക്കുവാനുള്ള സാധ്യതകൾ മുൻകൂട്ടി കണ്ടുകൊണ്ടാണ് ഇത്തരത്തിൽ നടപടിയെടുക്കുന്നത്. ഇതിലൂടെ ജില്ലയുടെ എല്ലാ ധനകാര്യസ്ഥാപനങ്ങൾ നിലനിൽക്കുന്ന മേഖലകളിലും പോലീസിന്റെ സജീവ സാന്നിധ്യം ഉറപ്പിക്കാൻ ആകുമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐപിഎസ് അറിയിച്ചു