പൂയപ്പള്ളി: ആയുർവേദ അരിഷ്ടത്തിൽ ആൽക്കഹോൾ ചേർത്ത് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ളവർക്ക് വില്പന നടത്തിയിരുന്ന കൊല്ലം മീയണ്ണൂർ കൊട്ടറ പുത്തൻവീട്ടിൽ മധു (49) വാണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഉടമസ്ഥതയിൽ മീയണ്ണൂരിൽ നടത്തി വരുന്ന എം.ബി ആയുർവേദിക് എന്ന ആയുർവേദ സ്ഥാപനത്തിന്റെ മറവിലാണ് കച്ചവടം നടന്നിരുന്നത്. ഇയാളുടെ കടയിൽ നിന്നും 18 കുപ്പി ചന്ദനാസവം, 86 ചെറിയ കുപ്പി അഭയാരിഷ്ടം, 18 ചെറിയ കുപ്പി അമൃതാരിഷ്ടം, 50 വലിയ കുപ്പി അഭയാരിഷ്ടം എന്നിവ കടയിൽ നിന്നും പോലീസ് കണ്ടെടുത്തു. മധുവിന്റെ കടയിൽ ആൽക്കഹോൾ ചേർത്ത് അരിഷ്ടം കച്ചവടം നടക്കുന്നുണ്ടെന്നും പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഉള്ളവർ ഇടപാടുകാരായി എത്തുന്നുണ്ടെന്നും പുലർച്ചെ 5 മണി മുതൽ കച്ചവടം തുടങ്ങുമെന്നും ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ് നു രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കൊട്ടാരക്കര ഡി.വൈ.എസ്.പി നാസറുദ്ദിന്റെ നിർദ്ദേശപ്രകാരം പൂയപ്പള്ളി എസ്. ഐ.രാജേഷ് കുമാർ, എഴുകോൺ എസ്.ഐ ബാബു കുറുപ്പ്, എ.എസ്.ഐ മാരായ ആശിഷ് കോഹൂർ, അശോകൻ സി.പി.ഒ ഹരി, ശ്യാം എന്നിവരടങ്ങുന്ന സംഘമാണ് ഇന്ന് പുലർച്ചെ കച്ചവടം നടക്കുന്നതിനിടയിൽ പ്രതിയെ പിടികൂടിയത്.
