പൂയപ്പള്ളി: കരിങ്ങന്നൂർ സ്വദേശി മോഹനൻ പിള്ളയെ കമ്പിവടി കൊണ്ട് തലക്കടിച്ചു മാരകമായി പരിക്കേൽപിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയും, മരുമകനുമായ പാരിപ്പള്ളി കിഴക്കനേല സന്തോഷ് ഭവനിൽ സന്തോഷ്(38) ആണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്. സന്തോഷ് ഭാര്യവീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് നനയാതിരിക്കാൻ ബൈക്കിനു മുകളിൽ ഇട്ടിരുന്ന കവർ കത്തിച്ചത് ഭാര്യാപിതാവായ മോഹനൻ പിള്ളയാണെന്ന വിരോധത്താലാണ് കമ്പിവടി കൊണ്ട് തലക്കടിച്ചു മാരകമായി പരിക്കേല്പിച്ചത്. മർദ്ദിച്ചു അവശനാക്കിയ ശേഷം നിങ്ങളുടെ ഭർത്താവിനെ ഞാൻ കമ്പി കൊണ്ട് തലക്കടിച്ചെന്നും വേണമെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ട് പോകണമെന്നും സന്തോഷ് ഭാര്യാമാതാവിനെ അറിയിക്കുകയും ചെയ്തു . സംഭവശേഷം കടന്നു കളഞ്ഞ പ്രതിയെ പൂയപ്പള്ളി ഇൻസ്പെക്ടർ വിനോദ് ചന്ദ്രൻ, എസ്.ഐ രാജേഷ്, എ എസ് ഐ മാരായ വി.വി സുരേഷ്, രാജൻ.വൈ എസ് സി പി ഒ മാരായ ഷിബു.ഡി, സന്തോഷ് എന്നിവരടങ്ങുന്ന സംഘം പാരിപ്പള്ളിയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
