പരവൂർ: ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും 50 പവനും അര ലക്ഷം രൂപയും കവർന്ന പെരും കള്ളനെ തേടി പോലീസ് പരക്കം പായുന്നു. പോലീസിന്റെയും നാട്ടുകാരുടെയും കണ്ണുവെട്ടിച്ചു കറങ്ങി നടക്കുകയാണ് കുപ്രസിദ്ധ കള്ളനായ മൊട്ട ജോസ് . പരവൂർ ദയാബ്ജി ജംക്ഷൻ അനിതാഭവനിൽ മോഹൻലാലിന്റെ വീട്ടിൽ നിന്നും കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാൾ സ്വർണവും പണവും കവർന്നത് . വീട്ടുടമ ആശുപത്രിയിൽ ചികിത്സയിൽ ആയതിനെ തുടർന്ന് കുടുംബാഗംങ്ങളും വീട്ടിൽ ഇല്ലായിരുന്നു . ഈ തക്കത്തിൽ ആയിരുന്നു ഇയാളുടെ കവർച്ച .വിരലടയാളവും മോഷണരീതിയും വച്ചു കവർച്ചയ്ക്കു പിന്നിൽ ഇയാളാണെന്നു പോലീസ് കണ്ടെത്തി. തുടർന്ന് പോലീസ് നോട്ടീസ് പുറപ്പെടുവിക്കുകയും നാടാകെ അന്വേഷിക്കുകയും ചെയ്തിട്ടും ഒരു തുമ്പും കിട്ടിയില്ല .ഈ സമയം മോഷണം നടത്തിയ വീടിനു കഷ്ടിച്ച് 2 കിലോമീറ്റർ അകലെ കല്ലുകുന്ന് അനുഗ്രഹയിൽ ആൾതാമസം ഇല്ലാതിരുന്ന റെയിൽവേ ഉദ്യോഗസ്ഥനായ ശ്രീകുമാറിന്റെ വീട്ടിൽ കഴിയുകയായിരുന്നു പ്രതി. ഞാറാഴ്ച അർധരാത്രിയോടെ പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് വീടുവളഞ്ഞെങ്കിലും പ്രതി രക്ഷപെട്ടു. പിന്നീട് വീടു സന്ദർശിച്ച പോലീസ് കാണുന്നത് അലമാര കുത്തിപൊളിച്ചു സാധനങ്ങൾ വാരിവലിച്ചിടുകയും, ആഹാര സാധനങ്ങളുടെ അവശിഷ്ടങ്ങളും ,സമീപത്തെ വീട്ടിൽനിന്നു മോഷണം പോയ നാണയങ്ങളും ,സോഫയിൽ മലമൂത്ര വിസർജനം ചെയ്ത കാഴ്ചയാണ് . രസകരമായ മറ്റൊരു കാഴ്ച ഇവിടെനിന്നും സ്വർണ്ണമോ പണമോ കിട്ടാത്തതുകൊണ്ട് ‘ നിങ്ങൾ അടുത്ത പ്രാവശ്യം പോകുമ്പോൾ എനിക്ക് ഇവിടെ പൈസയും സ്വർണവും വച്ചിരിക്കണം. ഇല്ലെങ്കിൽ ഇനിയും ഞാൻ കയറും നിങ്ങൾ വീടു പൂട്ടിക്കൊണ്ടു പോ, ഗേറ്റ് പൂട്ടി പോ’ എന്നൊരു കത്തും ഭിത്തിയിൽ എഴുതി ഒട്ടിച്ചു.
വിചിത്രമായ മോഷണ രീതികളാണ് ഈ കള്ളനുള്ളത് ആൾത്താമസമില്ലാത്ത വീട് കുത്തി തുറന്നോ വാതിലിന്റെ പകുതി ഭാഗത്തോളം ചുടുകട്ട അടുക്കി വച്ചതിനു ശേഷം തീയിട്ടോ അകത്തു കയറും.കവർച്ച നടത്താൻ ഉദ്ദേശിക്കുന്ന വീട്ടിൽനിന്നോ പരിസരത്തെ വീടുകളിൽനിന്നോ ആഹാരം കഴിക്കും. വീടിനുള്ളിൽ മലമൂത്ര വിസർജനം നടത്തുക എന്നിവ പതിവാണ് .