കൊട്ടാരക്കര: ബ്യൂട്ടിപാർലർ ഉടമയായ യുവാവിനെ സർക്കാർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് സംശയം ഉള്ളതായി പൊലീസ് പറഞ്ഞു. കൊട്ടാരക്കര മൈലത്ത് ബ്യൂട്ടിപാർലർ നടത്തുന്ന മലപ്പുറം സ്വദേശി മുജീബ് റഹ്മാനാണ് (38) മരിച്ചത്. കൊട്ടാരക്കര സബ്ജയിലിന് സമീപത്തെ കെ.ഐ.പി ക്വാർട്ടേഴ്സിൽ താമസിക്കുന്ന മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിയുടെ ക്വാർട്ടേഴസിനുള്ളിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.
ബ്യൂട്ടിപാർലറിൽ പോയി മുജീബ് റഹ്മാനുമായി പരിചയുമുണ്ടായിരുന്നു. ഇതിന്റെ പേരിൽ മുജീബ് റഹ്മാൻ മിക്കപ്പോഴും ഇവിടെ വരുമായിരുന്നത്രേ. ഭർത്താവുമായി അകന്നു കഴിയുന്ന തന്നെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി ഇന്നലെ പകൽ അമിതമായി മദ്യപിച്ച് മുജീബ് റഹ്മാൻ എത്തി. ഇതോടെ താനും കുട്ടിയുമായി രാത്രി കൊട്ടാരക്കര പെരുങ്കുളത്തുള്ള കൂട്ടുകാരിയുടെ വീട്ടിലാണ് അന്തിയുറങ്ങിയത്. ഇന്ന് രാവിലെ ആറോടെ മടങ്ങിയെത്തിയപ്പോൾ കഴുത്തിൽ കയർ മുറുക്കി മുജീബ് റഹ്മാനെ അവശനിലയിൽ നിലത്ത് കണ്ടെത്തി. ഉടൻ കെട്ടഴിച്ച് മുഖത്ത് വെള്ളം തളിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു.
എന്നാൽ മുറിക്കകത്ത് രക്ത തുള്ളികളും മുടിയിഴയും കണ്ടത് ബലപ്രയോഗം നടന്നതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തിന്റെ മുഖത്ത് നേരിയ പാടുകളും കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയ തെളിവെടുപ്പുകൾ പൊലീസ് നടത്തി കൊണ്ടിരിക്കുന്നു.
