തിരുവനന്തപുരം: കേരളത്തിലെ മാതൃമരണ നിരക്കും ശിശു മരണ നിരക്കും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന സ്കില്‍സ് ലാബിൻ്റെയും വിവിധ പരിശീലന പദ്ധതികളുടേയും ഉദ് ഘാടനം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് തൈക്കാട് സംസ്ഥാന ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വച്ച് ഉദ്ഘാടനം ചെയ്യുന്നു.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വിദഗ്ധ പരിശീലനം നല്‍കാനായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്കില്‍സ് ലാബ് സ്ഥാപിച്ചത്. ആദ്യപടിയായി ഗൈനക്കോളജി വിഭാഗത്തിനാണ് പരിശീലനം നല്‍കുന്നത്. ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതാണ്.
ആശുപത്രികളില്‍ പ്രസവ സമയത്ത് എല്ലായ്പ്പോഴും ഗൈനക്കോളജി വിദഗ്ധരുടെ സേവനം ലഭ്യമാകണമെന്നില്ല. അതിനാല്‍ തന്നെ സുരക്ഷിതമായ രീതിയില്‍ പ്രസവം കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധ ചികിത്സ ആവശ്യമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ഗൈനക്കോളജി ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പ്രസവ സംബന്ധമായ കാര്യങ്ങളെപ്പറ്റി പരിശീലനം നല്‍കുന്നത്.