കൊച്ചി : ജിഷ വധക്കേസിലെ ഏക പ്രതി അമീറുള്‍ ഇസ്ളാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. നിരായുധയായ യുവതിയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടത് കോടതി അംഗീകരിക്കുകയായിരുന്നു.
പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശിയും നിയമ വിദ്യാര്‍ത്ഥിനിയുമായിരുന്ന ജിഷയെ 2016 ഏപ്രില്‍ 28 നാണ് കനാല്‍ പുറമ്പോക്കിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 16ന് പ്രതി അസാം സ്വദേശി അമീറുള്‍ ഇസ്ളാം പിടിയിലായി.
അമീറുള്‍ പ്രതിയല്ലെന്നും ഇയാളെ പോലീസ് കുടുക്കിയെന്നുമായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. ജിഷയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച ഉമിനീരിലും രക്തത്തിലും അമീറുള്‍ ഇസ്ളാമിൻ്റെ ഡി.എന്‍.എ സ്ഥിരീകരിച്ച ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കിയാണ് പ്രോസിക്യൂഷന് ഈ വാദത്തെ എതിര്‍ത്തത്. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിൻ്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന ആരോപണമടക്കം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം എതിര്‍വാദങ്ങളെ മറികടന്നാണ് അന്വേഷണ സംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.