പരുമല: ആയിരങ്ങള്‍ കാത്തിരുന്ന പരുമല തിരുമേനിയുടെ 115ാം ഒാര്‍മ ദിനമായ പരുമലപ്പെരുന്നാള് ആരംഭിച്ചു. തീര്‍ത്ഥാടകരുടെ സംഗമവും പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിൻ്റെ സപ്തതി ആഘോഷത്തിൻ്റെ സമാപന സമ്മേളനവും ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.
എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പ്രഭാഷണം നടത്തി. നിത്യമായത് ഈശ്വര മാത്രമാണെന്നും ഈശ്വര സാക്ഷാത്കാരം എന്ന ലക്ഷ്യത്തില്‍ മറ്റെല്ലാം അപ്രസക്തമാകുന്നതാണ് സന്യാസമെന്നും ചടങ്ങില്‍ പങ്കെടുത്ത് സ്വാമി ചിദാനന്ദപുരി പറഞ്ഞു.
പൊന്‍വെള്ളിക്കുരിശും മുത്തുക്കുടയും കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങള്‍ പരുമലയിലെത്തി. ശ്ലൈഹിക വാഴ്വിനെ തുടര്‍ന്നു നടന്ന റാസയില്‍ മലങ്കരയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ പങ്കെടുത്തു.