മാഡ്രിഡ്: ടെന്നീസ് പുരുഷവിഭാഗം സിംഗിള്‍സ് റാങ്കിംഗില്‍ സ്വിറ്റസര്ലൻ്റിൻ്റെ റോജര്‍ ഫെഡറര്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. കഴിഞ്ഞ ദിവസം അവസാനിച്ച വിംബിള്‍ഡണ്‍ കിരീടവിജയമാണ് സ്വിസ് താരത്തെ റാങ്കിംഗില്‍ മുന്നേറാന്‍ സഹായിച്ചത്. അഞ്ചാം സ്ഥാനത്തായിരുന്ന ഫെഡറര്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
ബ്രിട്ടൻ്റെ ആന്റി മറെയാണ് റാങ്കിംഗില്‍ ഒന്നാമത്. ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് റാഫേല്‍ നദാല്‍ രണ്ടാം സ്ഥാനത്തുണ്ട്. സെര്‍ബിയയുടെ നൊവാക് ദ്യോകോവിച് നാലം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മറ്റൊരു സ്വിസ് താരമായ വാവ്റിങ്കയാണ് അഞ്ചാം സ്ഥാനത്ത്.
വനിതാ വിഭാഗത്തില്‍ ജര്‍മനിയുടെ ആഞ്ജലിക കെര്‍ബറെ പിന്തള്ളി ചെക്ക് റിപ്പബ്ലിക്കിൻ്റെ കരോലിന പ്ലിസ്കോവ ഒന്നാം സ്ഥാനത്തെത്തി. കെര്‍ബര്‍ മൂന്നാം സ്ഥാനത്താണ്. വിംബിള്‍ഡണ്‍ ജേതാവ് ഗര്ബിന് മുഗുരസെ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. റുമേനിയയുടെ സിമോണ ഹാലെപ് ആണ് രണ്ടാം സ്ഥാനത്ത്. വിംബിള്‍ഡണ്‍ ഫൈനലിസ്റ്റായിരുന്ന വീനസ് വില്യംസ് ഒമ്പതാം റാങ്കിലെത്തി.
പുരുഷ വിഭാഗം ഫൈനലില്‍ ക്രൊയേഷ്യയുടെ മരിന് സിലികിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-3,-6-1, 6-4) തകര്‍ത്തായിരുന്നു ഫെഡറര്‍ തൻ്റെ എട്ടാം വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്. അമേരിക്കയുടെ വെറ്ററന്‍ താരം വീനസ് വില്യംസിനെ എതിരില്ലാത്ത സെറ്റുകള്‍ക്ക് (7-5, 6-0) തോല്‍പ്പിച്ച് മുഗുരസെ തന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടു.