ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി രോഗനിർണയം നടത്തുന്നതിനായി ”ഹൃദയരാഗം” എന്ന പ്രത്യേക ക്യാമ്പയിന് വകുപ്പ് തുടക്കം കുറിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം, സ്ക്രീനിംഗ്, ചികിത്സ എന്നിവയ്ക്ക് ഏകോപിത ചികിത്സ ഉറപ്പാക്കുവാനായി നടപ്പിലാക്കുന്ന സാമൂഹികാധിഷ്ഠിത പൊതുജനാരോഗ്യ കാമ്പയിനാണ് ഹൃദയരാഗമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയാണ് ക്യാമ്പയിൻ നടപ്പാക്കുക. 18 വയസ്സിനു മുകളിലുള്ള എല്ലാവരെയും ഉൾപ്പെടുത്തി സ്ക്രീനിംഗും രോഗസാധ്യതാ വിശകലനവും നടത്തി ഓരോ വ്യക്തിയെയും mild, moderate, high റിസ്ക് വിഭാഗങ്ങളായി തരംതിരിക്കുകയും, രോഗസാധ്യത കണ്ടെത്തുന്നവരെ വിദഗ്ധ ചികിത്സ, പരിശോധന, ചികിത്സ, തുടർസേവനങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. ഉയർന്ന റിസ്കുള്ളവർക്ക് 24 മണിക്കൂറിനുള്ളിലും, മറ്റുള്ളവർക്ക് രണ്ടാഴ്ചയ്ക്കുള്ളിലും പരിശോധന, ചികിത്സ എന്നിവ ഉറപ്പാക്കും.
പുതുതായി രോഗം കണ്ടെത്തുന്ന ഓരോ വ്യക്തിയെയും രജിസ്റ്റർ ചെയ്ത് ഒരു വ്യക്തിഗത ഹെൽത്ത് ഡയറി നൽകുകയും, ചികിത്സ, ജീവിതശൈലി പരിവർത്തനം എന്നിവ ഉൾപ്പെടുന്ന ചിട്ടയായ തുടർപരിശോധനാ ക്രമത്തിൽ ഉൾപ്പെടുത്തുകയും ചെയ്യും. ഗൃഹസന്ദർശനം നടത്തിയുള്ള സർവ്വേ, റിസ്ക് വിലയിരുത്തൽ, സ്ക്രീനിംഗ് ക്യാമ്പുകൾ, ആരോഗ്യമേളകൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ജീവിതശൈലി മാറ്റത്തിനുള്ള പിയർ സപ്പോർട്ട് ഗ്രൂപ്പുകൾ, രോഗനിർണ്ണയത്തിനുള്ള പരിശോധനകൾ, അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കൽ എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ഘടകങ്ങൾ.
[വട്ടിയൂർക്കാവ് (തിരുവനന്തപുരം), ഇടുക്കി (ഇടുക്കി ജില്ല), നിലമ്പൂർ (മലപ്പുറം)] എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ക്യാമ്പയിൻ നടപ്പിലാക്കുന്നത്. വരും ദിവസങ്ങളിൽ വിളംബര ജാഥ നടത്തി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടും. പിന്നീട് സംസ്ഥാനവ്യാപകമായി പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
