കാൻസർ രോഗികൾക്ക് ചികിത്സയ്ക്കൊപ്പം വേദനയും സമ്മർദവും കുറയ്ക്കുന്നതിന് വിവിധ സമീപനങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ മുരളീധരൻ പറഞ്ഞു. വിവിധ ചികിത്സാ സമ്പ്രദായങ്ങളിലെ അറിവുകളും ചികിത്സാ രീതികളും രോഗികളുടെ ക്ഷേമത്തിനായി ശാസ്ത്രീയമായി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഗവൺമെന്റ് ആയുർവേദ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ഇന്റർനാഷണൽ കോൺവർജൻസ് ഓൺ കോ-ഓപ്പറേറ്റീവ് ഓങ്കോളജി -ICCO 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാൻസർ ചികിത്സയിൽ രോഗിയുടെ ശാരീരിക ആരോഗ്യത്തിനൊപ്പം മാനസികമായ ആശ്വാസത്തിനും ഏറെ പ്രാധാന്യമുണ്ട്. വേദന, സമ്മർദം തുടങ്ങിയ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും രോഗിക്ക് ആത്മവിശ്വാസം നൽകുന്നതിനും ആഹാരം, മാനസിക പിന്തുണ, വിവിധ തെറാപ്പികൾ എന്നിവയ്ക്ക് എങ്ങനെ സഹായിക്കാനാകുമെന്ന് വിവിധ മേഖലകളിലെ വിദഗ്ധർ ചേർന്ന് പരിശോധിക്കണം. ആയുർവേദത്തിലെ രസായന ചികിത്സ, ആഹാരക്രമം തുടങ്ങിയ സമീപനങ്ങൾ കാൻസർ പരിചരണത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും ശാസ്ത്രീയമായി വിലയിരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
