തിരുവന്തപുരം: പതിനെട്ട് വയസുവരെയുള്ള കുട്ടികളില്‍ സ്ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമീഷന്. നിയമ നിര്‍മാണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിച്ച് തുടര്‍ നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മിഷന് ചെയര്‍പേഴ്സണ്‍ കെ.വി മനോജ് കുമാര്‍, അംഗം ഷാജേഷ് ഭാസ്കര്‍ എന്നിവരുടെ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
കമീഷന് ഉത്തരവിലെ ശുപാര്‍ശകള്‍ 2026-27 അധ്യായന വര്‍ഷം മുതല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നടപ്പിലാക്കണമെന്നാണ് നിര്‍ദേശം.
വനിതാ-ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ആരോഗ്യം, നിയമം, ഇലക്ട്രോണിക്സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ വകുപ്പ് സെക്രട്ടറിമാരും, സംസ്ഥാന പൊലീസ് മേധാവിയും ഉള്‍പ്പെടുന്നതാകണം ഉന്നതതല സമിതിയെന്നും ഉത്തരവില്‍ പറയുന്നു. കോവിഡിന് ശേഷം സ്ക്രീന്‍ അഡിക്ഷന് കുട്ടികളില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇന്റര്‍നെറ്റ്, മൊബൈല്‍ ഗെയിമുകള്‍, സോഷ്യല്‍ മീഡിയ എന്നിവയുടെ അമിത ഉപയോഗം കുട്ടികളുടെ മാനസിക-ശാരീരിക-വൈകാരിക വിദ്യാഭ്യാസ ജീവിതത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും കമീഷന് നിരീക്ഷിച്ചു.
രണ്ട് വയസുവരെ കുട്ടികള്‍ക്ക് വീഡിയോകോള്‍ ഒഴികെ സ്ക്രീന്‍ ഉപയോഗം പൂര്‍ണമായും ഒഴിവാക്കണം. അഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അറിവോടെ ഒരു മണിക്കൂറായി നിജപ്പെടുത്തണം. പന്ത്രണ്ട് വയസുവരെ സ്ക്രീന്‍ സമയം പരമാവധി രണ്ട് മണിക്കൂറായി നിയന്ത്രിക്കണം. പതിനെട്ട് വയസുവരെ പഠനത്തിന് പുറമെ സ്ക്രീന്‍ സമയം രണ്ട് മണിക്കൂറായി പരിമിതപ്പെടുത്തണം എന്ന മാനസികാരോഗ്യ വിദഗ്ധരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കണ്ടെത്തലുകള്‍ കമ്മിഷന് അംഗീകരിച്ചു
