കൊല്ലം:കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ (23) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് (44) ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും. കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പി.എൻ.വിനോദാണ് ശിക്ഷ വിധിച്ചത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. വെളിയം ചെറുകരക്കോണം സ്വദേശിയാണ് സന്ദീപ്.
2023 മേയ് 10ന് പുലർച്ചെയാണ് കേസിന് ആസ്പദമായ സംഭവം. ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്കൂൾ അധ്യാപകനായിരുന്ന സന്ദീപ് അക്രമാസക്തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്. സന്ദീപിന്റെ ആക്രമണത്തിൽ ഹോം ഗാർഡ് വൈ.അലക്സ്കുട്ടി, പൊലീസ് ഓഫിസർ മണിലാൽ, ആംബുലൻസ് ഡ്രൈവർ രാജേഷ്, അയൽവാസികളായ രാജേന്ദ്രൻ പിള്ള, ബിനു എന്നിവർക്കു പരുക്കേറ്റിരുന്നു. കഴിഞ്ഞയാഴ്ച പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായിരുന്നു.
