കേരളത്തിന്റെ തദ്ദേശഭരണ സംവിധാനത്തിന് ഇൻഫർമേഷൻ കേരള മിഷൻ (ഐ കെ എം) നൽകിയത് വിപ്ലവകരമായ മാറ്റമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനോ ഐ.ടി സ്ഥാപനത്തിനോ സാധിക്കാത്ത നേട്ടമാണ് കേരളത്തിൽ കെ-സ്മാർട്ട് (K-Smart) നടപ്പിലാക്കിയതിലൂടെ ഐ കെ എമ്മിന് കൈവരിക്കാൻ കഴിഞ്ഞത്. ഇതിലൂടെ ഫയൽ അധിഷ്ഠിത ഗവേണൻസിനെ ഡാറ്റാ അധിഷ്ഠിത ഗവേണൻസിലേക്ക് പരിവർത്തനം ചെയ്യാൻ കഴിഞ്ഞു. ഇൻഫർമേഷൻ കേരള മിഷൻ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം തിരുവനന്തപുരം ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കെ-സ്മാർട്ട് പോലൊരു വലിയ പദ്ധതി ഐ.കെ.എമ്മിന് നടപ്പിലാക്കാൻ സാധിക്കുമോ എന്ന ആശങ്ക തുടക്കത്തിൽ പലർക്കും ഉണ്ടായിരുന്നു. എന്നാൽ ഏതൊരു കോർപ്പറേറ്റ് കമ്പനിയെയും വെല്ലുന്ന മികച്ച തൊഴിൽ സംസ്ക്കാരം വളർത്തിയെടുത്ത് ഐ.കെ.എം ജീവനക്കാർ കൂട്ടായി ഈ നേട്ടം കൈവരിച്ചു.
ഓരോ 15 ദിവസം കൂടുമ്പോഴും കൃത്യമായ അവലോകന യോഗങ്ങൾ നടത്തിയാണ് പദ്ധതി ലക്ഷ്യത്തിലെത്തിച്ചത്. ഒരു പൊതുമേഖലാ സ്ഥാപനത്തിന് എത്രത്തോളം കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുമെന്ന് ഇതിലൂടെ തെളിയിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
