ഉന്നത വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ ഗവേഷണ കോൺഫറൻസിന്റെയും എക്സ്പോയുടെയും ഉദ്ഘാടനം വഴുതക്കാട് സർക്കാർ വനിതാ കോളേജിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ഒരു വിജ്ഞാന സമൂഹമായി സംസ്ഥാനത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഗവേഷണ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ വലിയ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്, കൈരളി റിസർച്ച് അവാർഡ് എന്നിവ ഇതിന്റെ ഭാഗമാണ്. ഗവേഷകർക്കുള്ള ഫെലോഷിപ്പ് തുക 15,000 രൂപയായി വർദ്ധിപ്പിച്ചു. അഞ്ച് സർവ്വകലാശാലകളിൽ കിഫ്ബി സഹായത്തോടെ ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററുകൾ സ്ഥാപിക്കും. ഇതിലൂടെ ഗവേഷണ ഫലങ്ങളെ പ്രായോഗിക സാങ്കേതിക വിദ്യകളാക്കി മാറ്റാൻ സാധിക്കും. ക്യാമ്പസുകളിൽ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിലൂടെ പുതിയ സ്റ്റാർട്ടപ്പുകൾക്കും തൊഴിലവസരങ്ങൾക്കും വഴിതുറക്കുമെന്നും മന്ത്രി പറഞ്ഞു.’
