കോഴിക്കോട് ∙ യുവാവ് ബസിൽ ലൈംഗിക അതിക്രമം കാട്ടിയെന്ന് ആരോപിച്ച് വിഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ (35) ജാമ്യാപേക്ഷ കോടതി തളളി. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ഷിംജിതയ്ക്ക് ജാമ്യം നിഷേധിച്ചത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു.ദീപക് (41) ജീവനൊടുക്കിയത് ഷിംജിത സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിലെ മനോവിഷമത്തിലാണെന്ന് മാതാവ് നൽകിയ പരാതിയിലാണ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി ഷിംജിതയെ അറസ്റ്റ് ചെയ്തത്. കോടതി ജാമ്യം നിഷേധിച്ചതോടെ ഷിംജിത മഞ്ചേരിയിലെ വനിതാ ജയിലിൽ റിമാൻഡിൽ തുടരും.
