കൃത്യമായ ആസൂത്രണത്തിന്റെയും സർക്കാർ വകുപ്പുകളുടെ ഏകോപനത്തിന്റെയും കരുത്തിൽ അയ്യപ്പഭക്തരുടെ മനംനിറച്ച ദർശനപുണ്യത്തോടെ 2025-26 വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് 20ന് സമാപനം. സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും വിവിധ വകുപ്പുകളുടെയും മാസങ്ങൾ നീണ്ട കൃത്യമായ ആസൂത്രണവും ഏകോപനവുമാണ് ഇത്തവണത്തെ തീർത്ഥാടനകാലത്തെ ചരിത്ര വിജയമാക്കിയത്. 52 ലക്ഷത്തിലധികം ഭക്തർ ഇക്കുറി ഇതുവരെ ദർശനം നടത്തിയപ്പോൾ, ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമായ 435 കോടി രൂപ ലഭിച്ചു. ഇതിൽ അരവണ പ്രസാദത്തിലൂടെ മാത്രം 204 കോടിയും കാണിക്ക വഴി 118 കോടി രൂപയും ഇതുവരെ ലഭിച്ചു.
തീർത്ഥാടനകാലം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുൻപേ മുഖ്യമന്ത്രിയുടെയും ദേവസ്വം വകുപ്പ് മന്ത്രിയുടെയും നേതൃത്വത്തിൽ നടത്തിയ അവലോകന യോഗങ്ങളാണ് ഈ വിജയത്തിന് അടിത്തറയിട്ടത്. പത്തോളം പ്രധാന യോഗങ്ങൾ സർക്കാർ തലത്തിൽ ചേരുകയും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. സന്നിധാനത്തെ പോലെ തന്നെ ഇടത്താവളങ്ങളായ ഏറ്റുമാനൂർ, എരുമേലി, ചെങ്ങന്നൂർ, പന്തളം എന്നിവിടങ്ങളിലും എം.എൽ.എമാരുടെ അധ്യക്ഷതയിൽ പ്രത്യേക യോഗങ്ങൾ ചേർന്ന് സൗകര്യങ്ങൾ ഉറപ്പുവരുത്തി.
ഭക്തർക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി 2,600-ലധികം ടോയ്ലറ്റുകൾ സജ്ജമാക്കി. മുൻവർഷങ്ങളെ അപേക്ഷിച്ച് നിലയ്ക്കലിന് പുറമെ പമ്പ ഹിൽടോപ്പ്, ചക്കുപാലം എന്നിവിടങ്ങളിലും പാർക്കിംഗ് അനുവദിച്ചതോടെ വാഹനത്തിരക്ക് വലിയ തോതിൽ കുറയ്ക്കാൻ സാധിച്ചു. നിലയ്ക്കലിൽ മാത്രം 10,500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കി. ഭക്തരുടെ വിശ്രമത്തിനായി പമ്പയിൽ ജർമ്മൻ പന്തലുകൾ ഉൾപ്പെടെ പുതിയ നടപ്പന്തലുകൾ സ്ഥാപിച്ചു. മൂവായിരം പേർക്ക് വിരിവയ്ക്കാവുന്ന താത്കാലിക സംവിധാനങ്ങളും ഒരുക്കിയിരുന്നു.
20 ലക്ഷത്തിലധികം ഭക്തർക്ക് സന്നിധാനത്ത് അന്നദാനം നൽകി. ഉച്ചയ്ക്ക് തീർത്ഥാടകർക്ക് സദ്യ വിളമ്പിയത് ഇത്തവണത്തെ സവിശേഷതയായിരുന്നു. ക്യൂ നിൽക്കുന്ന ഭക്തർക്ക് ചൂടുവെള്ളം നൽകുന്നതിനായി ശരംകുത്തിയിലെ ബോയിലർ ശേഷി പതിനായിരം ലിറ്ററായി ഉയർത്തി പൈപ്പ് വഴി കിയോസ്കുകളിൽ വെള്ളമെത്തിച്ചു. ലഘുഭക്ഷണമായി 50 ലക്ഷം പാക്കറ്റ് ബിസ്ക്കറ്റും വിതരണം ചെയ്തു.
