തലസ്ഥാന നഗരിയിൽ ഇനി കായിക മാമാങ്കത്തിന്റെ ഏഴു ദിനങ്ങൾ. 67ാമത് സംസ്ഥാന സ്കൂൾ കായിക മേള തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന പ്രൗഡോജ്വല ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
കായിക മേഖലയിൽ സംസ്ഥാന സർക്കാർ നേതൃത്വത്തിൽ വികസന പ്രവർത്തനങ്ങൾ അനുസ്യൂതം തുടരുകയാണെന്ന് മന്ത്രി ബാലഗോപാൽ ചൂണ്ടിക്കാട്ടി. കേരളത്തിലെ സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്നത് ഇത് രണ്ടാം തവണയാണ്. ഇത് ഇന്ത്യയിൽ തന്നെ ആദ്യമാണ്. 20,000 ഓളം സ്കൂൾ വിദ്യാർത്ഥികളോടൊപ്പം 2,000 ഭിന്നശേഷി കുട്ടികളും ഇത്തവണ മേളയിൽ പങ്കെടുക്കുന്നു. ഗൾഫ് മേഖലയിൽ നിന്നും 35 കുട്ടികളും മേളയുടെ ഭാഗമാവുന്നു. മേള വഴി ഉണ്ടാകുന്ന സാഹോദര്യവും, കായിക ഉണർവും സംസ്ഥാനത്തിന് ഗുണകരമാകട്ടെയെന്നും മന്ത്രി ആശംസിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. 20,000-ത്തോളം കായികതാരങ്ങളും ഒഫീഷ്യലുകളും അധ്യാപകരും ഭാഗമാകുന്ന മേള, കേവലം മത്സരമല്ല, കായിക കേരളത്തിന്റെ മഹത്തായ സാംസ്കാരിക സംഗമമാണെന്ന് മന്ത്രി വിശേഷിപ്പിച്ചു. ചരിത്രത്തിലേക്ക് ഒരു കുതിപ്പ് എന്ന വിശേഷണത്തോടെയാണ് അറുപത്തിയേഴാമത് സംസ്ഥാന സ്കൂൾ കായികമേള ആരംഭിക്കുന്നത്. 41 കായിക ഇനങ്ങളിലായി, 12 സ്റ്റേഡിയങ്ങളിൽ കുട്ടികൾ വേഗതയുടെയും കരുത്തിന്റെയും പുതിയ ചരിത്രമെഴുതാൻ തയ്യാറെടുക്കുകയാണ്.
