സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗ്യചിഹ്നത്തിന്റെ പ്രകാശനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഈ വർഷത്തെ ഭാഗ്യചിഹ്നം ‘തങ്കു’ എന്ന മുയലാണ്. ഇന്ത്യൻ ക്രിക്കറ്റ് തരാം സഞ്ജു സാംസണിനെ സ്കൂൾ ഒളിമ്പിക്സിന്റെ ബ്രാൻഡ് അംബാസിഡറായി മന്ത്രി പ്രഖ്യാപിച്ചു.
മുൻ വർഷത്തെ പോലെ തന്നെ ‘സംസ്ഥാന സ്കൂൾ കായിക മേള 2025’ ഒളിമ്പിക്സ് മാതൃകയിൽ തിരുവനന്തപുരത്ത് വച്ച് ഒക്ടോബർ 21 മുതൽ 28 വരെ സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം ശിക്ഷക് സദനിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2024-ൽ ഒളിമ്പിക്സ് മാതൃകയിൽ കൊച്ചിയിൽ മേള സംഘടിപ്പിച്ചിരുന്നു.
സ്കൂൾ കായിക മേളയിൽ അണ്ടർ 14, 17, 19 കാറ്റഗറികളിലും അതോടൊപ്പം സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും ഉൾപ്പെടെ ഇരുപതിനായിരത്തോളം കായിക പ്രതിഭകൾ ഒരുമിക്കുമെന്ന് മന്ത്രി അറിയിച്ചു. സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ദേശീയ സ്കൂൾ മീറ്റ് ഷെഡ്യൂളിന് അനുസൃതമായി 39 സ്പോർട്സ്, ഗെയിംസ് മത്സരങ്ങളുടെ ഷെഡ്യൂൾ തയ്യാറാക്കുകയും ഗ്രൂപ്പ് 1 & 2 മത്സരങ്ങൾ കണ്ണൂർ, കൊല്ലം ജില്ലകളിൽ പൂർത്തിയാക്കിയിട്ടുണ്ട്. ഗ്രൂപ്പ് 3 & 4 മത്സരങ്ങൾ പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ വരും ദിവസങ്ങളിൽ പൂർത്തിയാകും. ഈ മത്സരങ്ങളുടെ നാഷണൽ മത്സരങ്ങൾ സ്കൂൾ ഒളിമ്പിക്സിന് മുൻപ് നടത്താൻ എസ്.ജി.എഫ്.ഐ.തീരുമാനിച്ചത് കൊണ്ടാണ് ഇവ നേരത്തെ നടത്തേണ്ടി വന്നത്.
മുൻ വർഷത്തെക്കാൾ മികവോടെ സ്കൂൾ ഒളിമ്പിക്സ് മേള സംഘടിപ്പിക്കുന്നതിനു സർക്കാർ/ സർക്കാർ ഇതര സംവിധാനങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ടതുണ്ട്. തിരുവനന്തപുരം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും 12 സ്റ്റേഡിയങ്ങളിലായി പകലും രാത്രിയുമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം നഗരമധ്യത്തിലെ സെൻട്രൽ സ്റ്റേഡിയമാണ് നിലവിൽ പ്രധാന വേദിയായി നിശ്ചയിച്ചിട്ടുള്ളത്. ഈ സ്റ്റേഡിയത്തിൽ താത്കാലിക ഇൻഡോർ സ്റ്റേഡിയങ്ങൾ ജർമ്മൻ ഹാങ്ങർ പന്തൽ ഉപയോഗിച്ച് നിർമിച്ച് ജനങ്ങളെ ആകർഷിക്കുന്ന തരത്തിൽ പോപ്പുലർ ആയിട്ടുള്ള 12 ഓളം കായിക ഇനങ്ങൾ ഒരുമിച്ച് സംഘടിപ്പിക്കുന്നു. കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംവിധാനം ഒരുങ്ങുന്നത്.
