കൊട്ടാരക്കരയെ ഒരു സ്വയംപര്യാപ്ത വികസന കേന്ദ്രമായി മാറ്റാന്‍ വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളാണ് മുന്നേറുന്നതെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

മധ്യകേരളത്തിലെ പ്രധാനപ്പെട്ട ഒരു കേന്ദ്രമാണ് കൊട്ടാരക്കര. ആ നിലയില്‍ കേരളത്തിലെ രണ്ടാം നിര നഗരങ്ങളുടെ ഏറ്റവും മുന്നില്‍ നില്ക്കുന്ന നഗരമാക്കി കൊട്ടാരക്കരയെയും പരിസര പ്രദേശങ്ങളെയും മാറ്റുന്നതിന് ഉതകുന്ന പദ്ധതികളാണ് മുന്നേറുന്നതെന്നും ധനകാര്യമന്ത്രി പറഞ്ഞു. കൊട്ടാരക്കരയുടെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന വിഷന്‍ 2031 വികസന സെമിനാറിന്റെ ഉദ്ഘാടനവും വികസന രേഖയുടെ പ്രകാശനവും നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
മികച്ച റോഡ് ശൃംഖലയും റെയില്‍വേ കണക്ടിവിറ്റിയും കൊട്ടാരക്കരയ്ക്കുണ്ട്. അഭ്യസ്തവിദ്യരായ മനുഷ്യവിഭവ ശേഷിയും ധാരാളമുണ്ട്. ആ സാധ്യതകളെല്ലാം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. വ്യവസായ വികസനത്തിന് പറ്റിയ കേന്ദ്രമായി കൊട്ടാരക്കര മാറിയിട്ടുണ്ട്. മികച്ച വിദ്യാഭ്യാസ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നു. ആരോഗ്യമേഖലയില്‍ മികച്ച സേവന കേന്ദ്രങ്ങള്‍ ഉറപ്പാക്കാനായി. കാര്‍ഷിക വളര്‍ച്ചയ്ക്ക് ഉതകുന്ന ഇടപെടലുകള്‍ മണ്ഡലത്തിലുണ്ടായി. പുലമണ്‍ ജംഗ്ഷനിലെ ഗതാഗത തടസ്സമായിരുന്നു ഈ നഗരം നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളി.
അതിനുള്ള പരിഹാരമായാണ് 300 കോടി രൂപ അടങ്കലില്‍ ബൈപാസ് നിര്‍മ്മാണം ഏറ്റെടുത്തിട്ടുള്ളത്. ഇതിനാവശ്യമായ സ്ഥലമേറ്റെടുപ്പിന് അന്തിമവിജ്ഞാപനമായിട്ടുണ്ട്. മികച്ച നഷ്ടപരിഹാരം ഉറപ്പാക്കിയാണ് സ്ഥലമേറ്റെടുക്കുന്നത്. ഇതും പൂര്‍ത്തീകരിക്കുന്നതോടെ അധികം വൈകാതെ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാകും. കരാറുകാരന്റെ വീഴ്ച മൂലം മുടങ്ങിപ്പോയ കൊട്ടാരക്കര – ശാസ്താംകോട്ട റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയാണ്. ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മണ്ഡലത്തിലെ റോഡുകളുടെയെല്ലാം വികസനം മികച്ച രീതിയില്‍ തന്നെ നടപ്പാക്കാനായിട്ടുണ്ട്. കൊട്ടാരക്കരയെ ഒരു എഡ്യൂക്കേഷന്‍ ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ വിജയകരമായി മുന്നേറുകയാണ്. അഞ്ച് ഡിഗ്രി കോഴ്സുകള്‍ ഉള്‍പ്പെടുന്ന ഐ.എച്ച്.ആര്.ഡി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ആരംഭിച്ചു.
എം.ജി സര്‍വ്വകലാശാലയ്ക്ക് കീഴില്‍ സീപാസ് മുന്‍കൈയ്യില്‍ നഴ്സിംഗ് കോളേജും ആരംഭിച്ചു. ഈ കോളേജിന് കൊട്ടാരക്കര കില ക്യാമ്പസില്‍ മൂന്ന് കോടി രൂപ അടങ്കലില്‍ കെട്ടിട നിര്‍മ്മാണത്തിനും അനുമതിയായി. ഐഎച്ച്ആര്‍ഡി കോളേജിന് പുതിയ കെട്ടിട നിര്‍മ്മാണത്തിനുള്ള പ്ലാനും എസ്റ്റിമേറ്റും അടക്കം തയ്യാറായിട്ടുണ്ട്. ഡ്രോണ്‍ പാര്‍ക്ക്, സയന്‍സ് മ്യൂസിയവും പ്ലാനെറ്റോറിയവും, ആധുനിക സ്റ്റേഡിയം തുടങ്ങിയവയ്ക്കും അംഗീകാരമായിട്ടുണ്ട്. കില ക്യാമ്പസില്‍ ഇതിനാവശ്യമായ സ്ഥലം ലഭ്യമാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയ്ക്കായ് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടങ്ങളുടെ ഒരു ഭാഗം പൂര്‍ത്തിയായി. കരാറുകാരന് ഉപേക്ഷിച്ചുപോയ മറുഭാഗത്തിന്റെ നിര്‍മ്മാണം പുനരാരംഭിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കൊട്ടാരക്കര ആയുര്‍വേദ ആശൂപത്രിയ്ക്ക് 11 കോടി രൂപ അടങ്കലില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുകയാണ്. മണ്ഡലത്തിലെ ഏതാണ്ട് എല്ലാ സ്കൂളുകളുടെയും പുതിയ കെട്ടിട നിര്‍മ്മാണം ഏറ്റെടുത്തു. 5.7 കോടി രൂപ അടങ്കലില്‍ കൊട്ടാരക്കര വിദ്യാഭ്യാസ സമുച്ചയ നിര്‍മ്മാണം പൂര്‍ത്തിയാകുകയാണ്.
കോടതി സമുച്ചയ നിര്‍മ്മാണത്തിനും ഭരണാനുമതിയായിട്ടുണ്ട്. പുതിയ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ചെട്ടിയാരഴികത്ത് പാലം, അറക്കടവ് പാലം ഉള്‍പ്പെടെ ഒന്‍പതില്‍പ്പരം പാലങ്ങളുടെ നിര്‍മ്മാണം ഏറ്റെടുത്തു. കൊട്ടാരക്കര – നെടുവത്തൂര്‍ കുടിവെള്ള പദ്ധതിയുടെ മെയിന്‍ പമ്പിംഗ് ലൈനും ട്രീറ്റ്മെന്റ് പ്ലാന്റും ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണ ഉദ്ഘാടനം ഒക്ടോബര്‍ 05 ഞായറാഴ്ച നടക്കുകയാണ്. കൊട്ടാരക്കര മണ്ഡലത്തിലെ പൊതു മാര്‍ക്കറ്റുകളെല്ലാം ആധുനികമായി നവീകരിക്കുന്നതിനുള്ള പദ്ധതിയും പുരോഗമിക്കുന്നു. പുത്തൂര്‍, നെടുമണ്‍കാവ് മാര്‍ക്കറ്റുകള്‍ നവീകരിച്ച് ജനങ്ങള്‍ക്ക് തുറന്നുനല്‍കി. കൊട്ടാരക്കര മാര്‍ക്കറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. എഴുകോണ്‍, വെളിയം, കലയപുരം മാര്‍ക്കറ്റുകളുടെ നവീകരണത്തിന് ടെണ്ടറായി. മൈലം പഞ്ചായത്തിലെ മാര്‍ക്കറ്റ് നവീകരണത്തിന് 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
മണ്ഡലത്തില്‍ വിദ്യാസമ്പന്നര്‍ക്ക് തൊഴിലവസരം ഉറപ്പാക്കുന്ന വിവിധ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടു. ആഗോള ഐ.ടി കമ്പനിയായ സോഹോ കോര്പ്പറേഷന് കൊട്ടാരക്കരയില്‍ സ്വന്തം ഐ.ടി ക്യാമ്പസ് തുടങ്ങി. സോഹോയുടെ തന്നെ സഹകരണത്തോടെ ഐ.എച്ച്.ആര്.ഡി എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസില്‍ റൊബോട്ടിക്സില്‍ ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് തുടങ്ങി. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ ഐ.ടി പാര്‍ക്ക് ഒരു ലക്ഷം ചതുരശ്ര അടി കെട്ടിടത്തില്‍ കെ.ഐ.പി ക്യാമ്പസിലാണ് സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം കൊട്ടാരക്കര ബിഎസ്എന്‍എല്‍ കെട്ടിടത്തില്‍ സജ്ജീകരിച്ച പ്രത്യേക ക്യാമ്പസില്‍ ഈ മാസം പ്രവര്‍ത്തനമാരംഭിക്കും. കുളക്കടയില്‍ അസാപിന്റെ ക്യാമ്പസ് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്ന നിലയില്‍ വിപുലീകരണ സാധ്യതകള്‍ തേടുകയാണ്. മണ്ഡലത്തില്‍ രണ്ട് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങുന്നതിനുള്ള ആലോചനകളും പുരോഗമിക്കുന്നു. ഒരു പാര്‍ക്കിന്റെ സ്ഥലം കണ്ടെത്തലടക്കം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കൊട്ടാരക്കര തമ്പുരാന് കഥകളി പഠന ഗവേഷണ കേന്ദ്രവും ആര്.ബാലകൃഷ്ണപിള്ള സ്മാരകവും മുനിസിപ്പല്‍ സ്ക്വയറും ഉള്‍പ്പെടെ സാംസ്കാരിക മേഖലയിലും വലിയ ഇടപെടലുകള്‍ നടക്കുന്നു. രാജ്യം ആദരിച്ച കലാകാരന്മാരായ കൊട്ടാരക്കര ശ്രീധരന്‍നായരുടെയും ഭരത് ഗോപിയുടെയും പേരില്‍ തീയറ്റര്‍ സമുച്ചയവും നിര്‍മ്മിക്കുകയാണ്. കൊട്ടാരക്കര ജയില്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ്. ഈ സ്ഥലവും കൂടി പൊതുവികസനത്തിന് ഉപയോഗിക്കാന്‍ കഴിയും. ഒപ്പം, നഗരത്തിന്റെ ഗതാഗത കുരുക്കിന് ഒരു പരിഹാരം കൂടിയാകും. പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെത്തുന്ന വിശ്വാസികള്‍ക്കായി പില്‍ഗ്രിം സെന്റര്‍ നിര്‍മ്മിക്കുകയാണ്. കൊട്ടാരക്കര റസ്റ്റ് ഹൗസ് നവീകരിക്കുകയാണ്. മണ്ഡലത്തിന്റെയും പരിസര മേഖലയുടെയും സമഗ്ര വികസനം ഉറപ്പാക്കുന്ന വിഴിഞ്ഞം- പാരിപ്പള്ളി -പുനലൂര്‍ വളര്‍ച്ചാ മുനമ്പിനും അംഗീകാരം നല്‍കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ നാടിന്റെ വികസനത്തിന് പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതിയാണിത്. ഇതിനായി സ്ഥലമേറ്റെടുക്കലിന് മാത്രം 1000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ മേഖലയില്‍ കൂടുതല്‍ വ്യവസായ വികസനം ആവശ്യമാണ്. കൂടുതല്‍ മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ആരോഗ്യമേഖലയിലും ഇനിയും കാര്യങ്ങള്‍ ചെയ്യാനുണ്ട്.
മുട്ടറ-മരുതിമല, മീന്‍പിടിപ്പാറ, പൊങ്ങന്‍പാറ, മാറാംപാറ, ആയിരവല്ലിപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ സാധ്യതകള്‍ ഉള്‍പ്പെടുത്തി ടൂറിസം വികസനം സാധ്യമാക്കേണ്ടതുണ്ട്. ഒപ്പം, പ്രവാസികളെയും സംരംഭകരെയും കൂടുതല്‍ ആകര്‍ഷിക്കുന്ന ഒരു നിക്ഷേപ കേന്ദ്രമായി കൊട്ടാരക്കര മേഖലയെ മാറ്റുവാനാണ് വിഷന്‍ 2031-ലൂടെ ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്മാന് അഡ്വ.കെ.ഉണ്ണികൃഷ്ണമേനോന്‍ അധ്യക്ഷനായി. സി.പി.ഐ(എം) ജില്ലാ സെക്രട്ടറി എസ്.സുദേവന്, മാര്‍ത്തോമ സഭ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ റവ.ഡോ.തോമസ് മാര്‍ തീത്തോസ് എപ്പീസ്കോപ്പ, കൊല്ലം ജില്ലാ കളക്ടര്‍ എന്‍.ദേവീദാസ്, കെ.എസ്. ഇന്ദുശേഖരന്‍ നായര്‍, എ.ഷാജു, പി.എ എബ്രഹാം എന്നിവര്‍ സംസാരിച്ചു.

സിപിഐ എം കൊട്ടാരക്കര ഏരിയാ സെക്രട്ടറി അഡ്വ. പി കെ ജോൺസൺ സ്വാഗതം പറഞ്ഞു. വിഷന്‍ 2031-ന്റെ ചര്‍ച്ചയില്‍ വിവിധ മേഖലയിലെ വിദഗ്ദ്ധരും ജനപ്രതിനിധികളും പങ്കെടുത്തു. കേരള സാങ്കേതിക സര്‍വ്വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സിലര്‍ ഡോ.എസ്. അയൂബ്, പൊതുമരാമത്ത് വകുപ്പ് ചീഫ് ആര്‍ക്കിടെക്റ്റ് ഗിരീഷ്, ജലവിഭവ വകുപ്പ് റിട്ട.സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ബാജി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സി.ഇ.ഒ അനൂപ് അംബിക, റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിലു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. രഞ്ജിത് (വെട്ടിക്കവല), എ.അഭിലാഷ് (കൊട്ടാരക്കര) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
