കൊച്ചി: സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വിസിമാരെ നിയമിക്കാത്തതിൽ ഹൈക്കോടതി വിമർശനം. സംസ്ഥാന സർക്കാരിനും ചാൻസലർക്കുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിമർശനം. സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ല. പ്രശ്നം പരിഹരിച്ച് സ്ഥിരം വിസിമാരെ നിയമിക്കാൻ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഡോ. മോഹൻ കുന്നുമ്മലിന് കേരള വിസിയുടെ അധികച്ചുമതല നൽകിയത് ചോദ്യം ചെയ്തുള്ള ഹരജിയിലെ വിധിയിലാണു വിമർശനം.
സംസ്ഥാനത്തെ 13 സർവകലാശാലകളിൽ 12 എണ്ണത്തിലും സ്ഥിരം വിസിമാരില്ല. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയെ ക്ഷീണിപ്പിക്കുമെന്ന അതൃപ്തി കോടതി പ്രകടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മയ്ക്കായിരിക്കണം പ്രാധാന്യമെന്നും ഇതിനായി സംസ്ഥാന സർക്കാരും ഗവർണറും ചേർന്ന നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. വിസി നിയമനവുമായി ബന്ധപ്പെട്ട് നിരന്തരം ഹരജികൾ വരുന്ന സ്ഥിതിയുണ്ടെന്നും ഇതും വിദ്യാഭ്യാസ മേഖലക്ക് ഗുണം ചെയ്യില്ലെന്നും ഇതിന് പരിഹാരം കാണണമെന്നും കോടതി അഭിപ്രായപ്പെട്ടു.