പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം കനത്തതോടെ ആരോപണവിധേയരായ അധ്യാപകർക്കെതിരെ നടപടിയുമായി സ്കൂൾ മാനേജ്മെന്റ്. ആരോപണവിധേയരായ അധ്യാപകരെ പുറത്താക്കി. കുട്ടിയുടെ രക്ഷിതാക്കളും വിവിധ വിദ്യാർത്ഥി സംഘടനകളും ശക്തമായ പ്രതിഷേധം ഉയർത്തിയതോടെയാണ് ആരോപണവിധേയരായ അധ്യാപകർക്കെതിരെ സ്കൂൾ മാനേജ്മെന്റ് നടപടി സ്വീകരിച്ചത്. കുറ്റാരോപിതർക്കെതിരെ കൃത്യമായ അന്വേഷണം വേണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധം കടുപ്പിക്കുമെന്നും വിദ്യാർത്ഥി സംഘടനയുടെ പ്രതിനിധികൾ അറിയിച്ചു.തച്ചനാട്ടുകര പാലോട് സ്വദേശിനിയായ ആഷിർ നന്ദനയുടെ മരണത്തിലാണ് വ്യാപക പ്രതിഷേധവുമായി രക്ഷിതാക്കളും ബന്ധുക്കളും എസ്എഫ്ഐ അടക്കമുള്ളവരും രംഗത്തെത്തിയത്.
സ്കൂളിനെതിരെ ഗുരുതര ആരോപണമായിരുന്നു രക്ഷിതാക്കൾ ഉന്നയിച്ചത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ ക്ലാസ് മാറ്റിയതിനാണ് ആഷിർ ആത്മഹത്യ ചെയ്തതെന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ ചൂണ്ടിക്കാട്ടിയത്. അധ്യാപകരിൽ നിന്ന് കടുത്ത മാനസിക പീഡനമാണ് കുട്ടി നേരിട്ടതെന്നും ബന്ധുക്കൾ ആരോപിച്ചു. ആരോപണവിധേയരായ അധ്യാപകർക്കെതിരെ നടപടി വേണമെന്നും പ്രിൻസിപ്പലിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കളുടേയും വിദ്യാർത്ഥി സംഘടനകളുടേയും നേതൃത്വത്തിൽ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹവും എത്തിയിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിൽ സ്കൂൾ മാനേജ്മെന്റുമായി വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളും കുട്ടിയുടെ ബന്ധുക്കളും അടക്കം നടത്തിയ ചർച്ചയിൽ ആരോപണവിധേയരായ അധ്യാപകരെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു.