മസ്കത്ത്: മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാതലത്തിൽ കഴിഞ്ഞ രാത്രി താൽകാലികമായി നിർത്തിവെച്ച സർവിസുകൾ പുനരാരംഭിച്ചതായി ഒമാൻ എയർ അറിയിച്ചു. റദ്ദാക്കലുകളിൽ ബുദ്ധിമുട്ടുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി, കോൾ സെന്ററുകളിലും പ്രധാന വിമാനത്താവളങ്ങളിലും അധിക ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. റീബുക്കിങ് ക്രമീകരണങ്ങൾ, തുടർ കണക്ഷനുകൾ തുടങ്ങിയവക്കായി യാത്രക്കാർക്ക് ഇവർ പിന്തുണ നൽകും. തങ്ങളുമായി സഹകരിച്ച എല്ലാ യാത്രക്കാർക്കും നന്ദി അറിയിക്കുകയണെന്ന് ഒമാൻ എയർ പ്രസ്താവനയിൽ പറഞ്ഞു.
ദോഹ, ദുബൈ, മനാമ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവിസുകളായിരുന്നു ഒമാൻ എയർ കഴിഞ്ഞ ദിവസം താൽക്കാലികമായി നിർത്തിവെച്ചിരുന്നത്. മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാതലത്തിൽ ഖത്തറും ബഹ്റൈനും കുവൈത്തും വ്യോമപാതകൾ അടച്ചതോടെ നിരവധി വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. അതേസമയം, ഒമാൻ വിമാനത്താവളങ്ങളിൽനിന്ന് യാത്ര ചെയ്യുന്നവർ അവരുടെ വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഒമാൻ എയർപോർട്സ് ആവശ്യപ്പെട്ടിട്ടുണ്ട്. യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ തേടണമെന്നും അധികൃതർ പറഞ്ഞു.