റിയാദ്: ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത. സൗദിയിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കും സേവനങ്ങൾക്കുമുള്ള ഫീസുകൾ കുറച്ചും സൗജന്യമാക്കിയും സൗദി സെൻട്രൽ ബാങ്ക്. എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള ഫീസ് കുറച്ചു. ഇതുവരെ 5,000 റിയാലോ അതിൽ കുറവോ പണം പിൻവലിക്കുന്നതിന് 75 റിയാലാണ് ഫീസ് ആയി ഈടാക്കിയിരുന്നത്. പുതിയ പരിഷ്കരണം അനുസരിച്ച് 2,500 റിയാലിൽ കുറവാണെങ്കിൽ പിൻവലിക്കൽ തുകയുടെ മൂന്നു ശതമാനത്തിൽ കവിയാത്ത തുകയാണ് ഫീസ് ഈടാക്കാൻ ബാങ്കുകൾക്ക് അനുമതിയുള്ളത്.
തുക 2,500 റിയാലോ അതിൽ കൂടുതലോ ആണ് പിൻവലിക്കുന്നതെങ്കിൽ പരമാവധി 75 റിയാൽ ഫീസ് ആയി ഈടാക്കാം. ഇവാലറ്റ് റീചാർജ് ചെയ്യുന്നതിനുള്ള പണം പിൻവലിക്കൽ ഫീസ് മുമ്പ് പ്രത്യേകം നിർണയിച്ചിരുന്നില്ല. പുതിയ പരിഷ്കാരത്തോടെ ഇത് തീർത്തും സൗജന്യമാക്കി. അക്കൗണ്ട് സ്റ്റേറ്റ്മെന്റിനും ഇടപാടുകളിലെ തെറ്റുകളിൽ വയോജിപ്പ് അറിയിക്കാനും നേരത്തെ 50 റിയാൽ ഫീസ് ആയിരുന്നു ബാധകം. ഇത് 25 റിയാലായി കുറച്ചു. എ.ടി.എം വഴിയുള്ള ക്രെഡിറ്റ് കാർഡ് അന്വേഷണങ്ങൾക്കുള്ള ഫീസ് മൂന്നര റിയാലിൽ നിന്ന് ഒന്നര റിയാലാക്കി. വിൽപന പോയിന്റുകളിലും ഇന്റർനെറ്റ് വഴി രാജ്യത്തിനുള്ളിലും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കൽ സൗജന്യമാക്കി. നേരത്തെ ഈ സേവനങ്ങൾക്കുള്ള ഫീസ് പ്രത്യേകം നിർണയിച്ചിരുന്നില്ല.