ന്യൂഡൽഹി: 3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) അവതരിപ്പിക്കുന്നത് സർക്കാർ പരിഗണനയിൽ. അടിസ്ഥാന സൗകര്യങ്ങളുടെയും പ്രവർത്തനങ്ങളുടെയും ചെലവുകൾ കൈകാര്യംചെയ്യുന്നതിൽ ബാങ്കുകളെയും പെയ്മെന്റ് സേവന ദാതാക്കളെയും പിന്തുണയ്ക്കുന്നതിനുള്ള നീക്കമായാണ് നയപരമായ പുതിയ മാറ്റം. വ്യാപാരിയെ അടിസ്ഥാനമാക്കുന്നതിനു പകരം ഇടപാടിന്റെ മൂല്യത്തെ അടിസ്ഥാനമാക്കി എംഡിആർ അനുവദിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
ഇതിൻറെ അടിസ്ഥാനത്തിൽ ചെറിയ തുകയുടെ യുപിഐ പെയ്മെന്റുകൾക്ക് എംഡിആർ ഒഴിവാക്കുകയും വലിയ ഇടപാടുകൾക്ക് എംഡിആർ ഈടാക്കുകയും ചെയ്യും. 2020 ജനുവരി മുതൽ പ്രാബല്യത്തിലുള്ള സീറോ എംഡിആർ നയത്തിൽനിന്നുള്ള പിന്മാറ്റമാണിത്. എംഡിആർ ചട്ടക്കൂട് വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസ്, സാമ്പത്തികകാര്യ വകുപ്പ്, ധനകാര്യ സേവനവകുപ്പ് എന്നിവ ഉൾപ്പെട്ട ഒരു സുപ്രധാന യോഗം കഴിഞ്ഞയാഴ്ച നടന്നു.
ഉയർന്ന മൂല്യമുള്ള ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിലെ വർധിച്ചുവരുന്ന ചെലവിനെക്കുറിച്ച് ബാങ്കുകളും പെയ്മെന്റ് സേവനദാതാക്കളും ആശങ്കകൾ ഉയർത്തിയിട്ടുള്ള സാഹചര്യത്തിലാണ് പുതിയ നീക്കം. നിലവിൽ റീട്ടെയിൽ ഡിജിറ്റൽ ഇടപാടുകളുടെ ഏകദേശം 80 ശതമാനം യുപിഐ ആണ് കൈകാര്യം ചെയ്യുന്നത്. 2020 മുതൽ യുപിഐ പേഴ്സൺ ടു മെർച്ചന്റ് ഇടപാടുകളുടെ മൂല്യം 60 ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്.