കോയമ്പത്തൂർ: പൊള്ളാച്ചിക്ക് സമീപം വടുകപാളയത്ത് പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ യുവാവ് കുത്തിക്കൊന്നു. പൊൻമുത്തു നഗറിൽ മലയാളി കുടുംബാംഗമായ കണ്ണന്റെ മൂത്ത മകൾ അഷ്വിതയാണ് (19) കൊല്ലപ്പെട്ടത്. ഉദുമൽപേട്ട റോഡ് അണ്ണാനഗർ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ പ്രവീൺ കുമാറാണ് പ്രതി. പൊലീസിൽ കീഴടങ്ങിയ ഇയാളെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാം വർഷ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയാണ് അഷ്വിത. മാതാപിതാക്കൾ ജോലിക്കുപോയ സമയം അഷ്വിത തനിച്ചാണെന്ന് മനസിലാക്കിയ പ്രവീൺകുമാർ വീട്ടിൽ അതിക്രമിച്ചു കയറി കുത്തുകയായിരുന്നു.കഴുത്തിലും നെഞ്ചിലും ഗുരുതര പരിക്കേറ്റ അഷ്വികയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ പ്രവീൺ പിന്നീട് വെസ്റ്റ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
