തൃശൂര്‍: തൃശൂർ നാട്ടികയിൽ തടി ലോറി കയറിയുണ്ടായ അപകടത്തിൽ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. ക്ലീനറാണ് അപകടമുണ്ടായ സമയത്ത് വണ്ടിയോടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതികള്‍ മാഹിയിൽ നിന്നാണ് മദ്യം വാങ്ങിയതെന്നും അവിടം മുതൽ ഇരുവരും മദ്യപിച്ചിരുന്നുവെന്നും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര് ഇളങ്കോ പറഞ്ഞു. മന:പൂർവമായ നരഹത്യയ്ക്കാണ് ആണ് കേസെടുത്തത്. മദ്യപിച്ച് വാഹനം ഓടിച്ചു എന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞു. ഡ്രൈവറും ക്ലീനറും ഇപ്പോഴും മദ്യലഹരിയിലാണെന്നും വിശദമായ ചോദ്യം ചെയ്യൽ നടത്തുമെന്നും ആര് ഇളങ്കോ പറഞ്ഞു. ലോറിയുടെ ക്ലീനറായ കണ്ണൂർ ആലങ്കോട് സ്വദേശി അലക്സ് (33), ഡ്രൈവർ ജോസ്(54) എന്നിവരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി.
പൊതുവിടങ്ങളിൽ അന്തിയുറങ്ങുന്ന നാടോടികളെ പറ്റിയുള്ള വിവരശേഖരണം നടത്തും. അപകടത്തിൽപ്പെട്ട സംഘത്തോട് മാറി താമസിക്കണമെന്ന് പൊലീസ് അറിയിച്ചു എന്നാണ് പ്രാഥമിക നിഗമനമെന്നും ആര് ഇളങ്കോ പറഞ്ഞു. ലോറി കിടന്ന സ്ഥലത്തേക്ക് സിറ്റി പോലീസ് കമ്മീഷണറും സംഘവും എത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്ന് ലോറി പുറപ്പെട്ടപ്പോൾ തന്നെ മദ്യപിച്ചിരുന്നതായി ഡ്രൈവറും ക്ലീനറും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ലോറിയോടിച്ച ക്ലീനർ കണ്ണൂർ സ്വദേശി അലക്സിന് ലൈസൻസില്ല. ഡ്രൈവർ ജോസ് ക്ലീനർ അലക്സിന് വണ്ടി കൈമാറിയത് പൊന്നാനിയിൽ വെച്ചാണ്. അതിനുശേഷമാണ് ഡിവൈഡറും ബാരിക്കേഡും കാണാതെ വാഹനം മുന്നോട്ട് എടുക്കുന്നത്. 50 മീറ്റര്‍ മുന്നോട്ട് വന്നശേഷമാണ് ഉറങ്ങികിടക്കുന്നവര്‍ക്കിടയിലേക്ക് വണ്ടി പാഞ്ഞുകയറിയത്. അടച്ചിട്ട റോഡിലൂടെ മുന്നോട്ട് നീങ്ങി രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ രാജു പറഞ്ഞു.