ന്യൂഡൽഹി: ഭരണകൂടം കോടതിയാകേണ്ടെന്ന് സുപ്രീംകോടതി. കുറ്റാരോപിതരുടെ വീട് ഇടിച്ചു നിരത്തുന്ന ചില സംസ്ഥാനങ്ങളുടെ ബുൾഡോസർ നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി.
നിയമവിരുദ്ധമായ നിർമിതികൾ പൊളിച്ചുമാറ്റുന്നതിന് മുൻകൂർ നോട്ടീസ് നല്കുന്നതടക്കമുള്ള നിയമനടപടികൾ പാലിക്കണമെന്നും സുപ്രീംകോടതി ചരിത്രവിധിയിലൂടെ വ്യക്തമാക്കി. ജുഡീഷറിയുടെ ചുമതലകൾ സർക്കാർ ഏറ്റെടുക്കേണ്ടതില്ലെന്നും ബിജെപി സംസ്ഥാനങ്ങളിലെ ബുൾഡോസർ രാജ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ വിധി പറയവേ ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
അനധികൃത നിർമാണങ്ങൾ പൊളിക്കുന്നതടക്കം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പാലിക്കേണ്ട മാർഗനിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു. ഭരണഘടനാ അനുച്ഛേദം 142 പ്രകാരം പ്രത്യേക അധികാരമുപയോഗിച്ചാണ് കോടതി ഉത്തരവിട്ടത്.