കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് രാവിലെ പതിനൊന്നോടെയാണ് സിദ്ദിഖ് തിരുവനന്തപുരം സിറ്റി പോലീസിന്റെ കൺട്രോൾ റൂമിൽ ഹാജരായത്.
കേസുമായി ബന്ധപ്പെട്ട രേഖകളുമായി ഹാജരാകാനായിരുന്നു നിർദേശം. ക്രൈംബ്രാഞ്ച് എസ്പി മെറിൻ ജോസഫ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.
അന്വേഷണ സംഘം സിദ്ദിഖിനെ തിങ്കളാഴ്ചയും വിളിപ്പിച്ചിരുന്നു. എന്നാൽ ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാത്തതിന്റെ പശ്ചാത്തലത്തിൽ വിട്ടയക്കുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ സിദ്ദിഖ് സന്നദ്ധത അറിയിച്ചതോടെയാണ് പോലീസ് നോട്ടീസ് നൽകിയത്. ഈ മാസം 22ന് സുപ്രീം കോടതി വീണ്ടും സിദ്ദിഖിന്റെ കേസ് പരിഗണിക്കും. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന്റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്.