കൊട്ടാരക്കര: അനാഥയെന്ന് പറഞ്ഞ് വിവാഹ തട്ടിപ്പ് നടത്തി ഒളിവിൽ പോയ യുവതിയ്ക്കായി പൊലീസ് അന്വേഷണം തുടങ്ങി. മുൻപ് രണ്ടുതവണ വിവാഹം കഴിക്കുകയും രണ്ട് മക്കളുടെ അമ്മയുമായ യുവതി ആദ്യ വിവാഹമെന്ന തരത്തിലാണ് സൈനികനെ കബളിപ്പിച്ചത്. സൈനികൻ്റെ പക്കൽ നിന്നും പണവും തട്ടി. അഞ്ചൽ കരവാളൂർ സ്വദേശിനി റീനയ്ക്കെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. യുവതി ഡോക്ടർ ആണെന്നു പറഞ്ഞാണ് സൈനികനെ പറ്റിച്ചത്. റീനയുടെ മെഡിക്കൽ ബിരുദം വ്യാജമാണെന്ന് ഇതിനകം അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. പ്ലസ്ടുവും ബ്യൂട്ടീഷ്യൻ കോഴ്സുമാണ് ഇവരുടെ യോഗ്യതയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
റീന തൻ്റെ പേര് അനാമികയെന്നാക്കിയാണ് പ്രദീപുമായി അടുക്കുന്നത്. പിന്നീട് 2014ല്‍ വിവാഹത്തിലെത്തുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ചെന്നൈയിലേക്ക് റീന പോയി. റെയില്‍വേയില്‍ ഡോക്ടറായി ജോലി ലഭിച്ചുവെന്നാണ് ഭര്‍തൃബന്ധുക്കളോട് പറഞ്ഞത്. ഇടയ്ക്ക് ഭര്‍തൃ ഗൃഹത്തിലെത്താറുമുണ്ട്. കോട്ടാത്തലയിലെ വീടിന് മുന്നില്‍ ഡോ.അനാമിക പ്രദീപ്, ഗൈനക്കോളജിസ്റ്റ് എന്ന ബോര്‍ഡ് വച്ചു. കുറച്ചുമരുന്നുകളും വീട്ടില്‍ സൂക്ഷിച്ചു. പലപ്പോഴായി 20 ലക്ഷം രൂപ ഭര്‍ത്താവില്‍ നിന്ന് വാങ്ങി. ഇതിനിടെ പ്രദീപിൻ്റെ അമ്മ മരിച്ചു. നല്ല ആരോഗ്യത്തോടെയുണ്ടായിരുന്ന അമ്മയുടെ മരണത്തില്‍ ബന്ധുക്കള്‍ക്ക് ദുരൂഹത തോന്നിയിരുന്നു.
ആദ്യ രാത്രിയില്‍ റീനയുടെ അടിവയറ്റില്‍ ശസ്ത്രക്രിയ ചെയ്തതിൻ്റെ അടയാളം പ്രദീപ് കണ്ടെത്തിയിരുന്നു. മുന്‍പ് രണ്ട് തവണ സിസേറിയന് നടത്തിയതിൻ്റെ അടയാളമായിരുന്നു ഇത്. എന്നാല്‍ അപ്പന്റൈറ്റിസിന് ഓപ്പറേഷന് നടത്തിയതാണെന്ന് റീന പറഞ്ഞതോടെ പ്രദീപ് അത് വിശ്വസിച്ചു. അമ്മ മരിച്ചതോടെ ഈ സംശയവും ബലപ്പെട്ടു.
ഇതിനിടെ റീനയുടെ ബാഗില്‍ നിന്നും പ്രദീപിന്റെ സഹോദരിക്ക് ലഭിച്ച റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റാണ് സംശയങ്ങള്‍ക്ക് ആക്കംകൂട്ടിയത്. ഇതില്‍ കരവാളൂരിലെ വിലാസവും റീന ശാമുവേല്‍ എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് അനാമികയെന്നത് വ്യാജ പേരാണെന്നും റീന ശാമുവലാണ് ഒര്‍ജിനലെന്നും ബോദ്ധ്യപ്പെട്ടത്. മുന്‍പ് രണ്ട് തവണ വിവാഹം ചെയ്തതാണ് റീനയെന്നും ഇതില്‍ രണ്ട് കുട്ടികളുണ്ടെന്ന സത്യവുമൊക്കെ പ്രദീപിന്റെ ബന്ധുക്കള്‍ക്ക് മനസിലായി. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.
പ്ലസ്ടുവും ബ്യൂട്ടീഷ്യൻ കോഴ്സുമാണ് ഇവരുടെ യോഗ്യതയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അനാഥയാണെന്ന് വിശ്വസിപ്പിച്ചുവെങ്കിലും ഇവർക്ക് കരവാളൂരിൽ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട്. പതിനഞ്ചും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്. വഞ്ചനാക്കുറ്റം, പണം തട്ടിപ്പ്, ആൾമാറാട്ടം തുടങ്ങി നിരവധി വകുപ്പുകൾ ചേർത്ത് റീനയ്ക്കെതിരെ കേസെടുത്തു. കൊട്ടാരക്കര ഡിവൈ.എസ്.പി ദിൽരാജിനാണ് അന്വേഷണ ചുമതല.