മത്സ്യോത്പാദനത്തിൽ സംസ്ഥാനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത്സ്യകൃഷിയുടെ കാര്യത്തിൽ നാം നല്ല ശ്രദ്ധ പുലർത്തുന്നുണ്ടെങ്കിലും മത്സ്യോത്പാദനത്തിൽ നാം ആഗ്രഹിക്കുന്ന രീതിയിലുള്ള പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. ദേശീയ മത്സ്യകർഷക ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സ്യകർഷക സംഗമവും അവാർഡ് വിതരണവും ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മത്സ്യഉപഭോഗം ശീലമാക്കിയവരാണ് കേരളത്തിലെ ഭൂരിഭാഗം പേരും. സംസ്ഥാനത്തെ മത്സ്യകൃഷിയിൽ പൊതുവേ നല്ല മാറ്റമുണ്ട്. പക്ഷേ ആ മാറ്റം കൊണ്ടു മാത്രം നമ്മൾ തൃപ്തിപ്പെട്ടുകൂട. ഇനിയും നാം കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. കാലാവസ്ഥാവ്യതിയാനം പോലുള്ള പ്രശ്നങ്ങൾ മത്സ്യകൃഷിയെയും കടലിലെ മത്സ്യസമ്പത്തിനെയും ബാധിക്കുന്നുണ്ട്. മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിൽ നാം ഊന്നൽ നൽകണം. മത്സ്യകർഷക അവാർഡുകൾ ഈ മേഖലയിലുള്ളവർക്ക് പ്രചോദനം പകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. രാജ്യത്ത് ആദ്യമായി മത്സ്യങ്ങളിലെ പ്രേരിത പ്രജനനസാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിന്റെ ഓർമ്മയ്ക്കാണ് എല്ലാവർഷവും ജൂലൈ 10 ദേശീയ മത്സ്യകർഷക ദിനമായി ആചരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മത്സ്യകൃഷിയുടെ കാര്യത്തിൽ കഴിഞ്ഞ രണ്ട് സർക്കാറുകളും സവിശേഷ ശ്രദ്ധ നൽകിയിട്ടുണ്ട്. 2016-17 കാലത്ത് സംസ്ഥാനത്തെ മത്സ്യോത്പാദനം 24000 മെട്രിക് ടണ്ണായിരുന്നിടത്ത് നിന്ന് ചിട്ടയായ പ്രവർത്തനത്തിലൂടെ 40850 മെട്രിക് ടണ്ണായി വർധിപ്പിക്കാനായി. നൂതനകൃഷി രീതികളിലൂടെ ഉത്പാദനക്ഷമത ഒരു ഹെക്ടറിന് ഒരു ടൺ എന്ന പരമ്പരാഗത നിലയിൽ നിന്ന് രണ്ട് സെന്റിൽ നിന്ന് ഒരു ടൺ എന്ന നിലയിലേക്ക് ഉയർത്താൻ സാധിച്ചു. സർക്കാറിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കർഷകരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ ഉണ്ടായ നേട്ടമാണിത്. ‘എവിടെയെല്ലാം ജലാശയമുണ്ടോ അവിടെയെല്ലാം മത്സ്യകൃഷി’ എന്ന നയമാണ് സർക്കാറിന്റേതെന്നും മന്ത്രി പറഞ്ഞു. മൂന്ന് വർഷത്തിനിടെ 24536 ഹെക്ടറിൽ മത്സ്യവിത്ത് സംഭരിച്ച് കൃഷി നടപ്പാക്കി. 13706 ഹെക്ടർ പാടശേഖരത്ത് ഒരു നെല്ലും ഒരു മീനും കൃഷി, 2349 ഹെക്ടറിൽ ചെമ്മീൻ കൃഷി, 7103 ഹെക്ടർ കുളങ്ങളിൽ ശാസ്ത്രീയ മത്സ്യകൃഷി എന്നിവ നടപ്പാക്കി. ഉൾനാടൻ മത്സ്യമേഖലയുടെ വികസനത്തിന് 13 മത്സ്യഭവനുകൾ ആരംഭിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. മത്സ്യകർഷകരുടെ എക്കാലത്തെയും വലിയ ആവശ്യമായിരുന്ന ഇൻഷുറൻസ് പരിരക്ഷാപദ്ധതി നടപ്പാക്കുന്നതിനുളള ചർച്ചകളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും മന്ത്രി പറഞ്ഞു.