കേരള സ്പേസ് പാർക്കും (കെ സ്പേസ്) വിക്രം സാരാഭായ് സ്പേസ് സെന്ററും (വി.എസ്.എസ്.സി) തമ്മിലുള്ള ധാരണാപത്രം (എംഒയു) മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഒപ്പു വെച്ചു.
പുത്തൻ സംരഭങ്ങൾക്ക് തുടക്കം കുറിക്കാർ സ്പേസ് പാർക്ക് സഹായകരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐ എസ് ആർ ഒയും കെ സ്പേസും തമ്മിലുള്ള സഹകരണത്തിലൂടെ ഇത് സാധ്യമാക്കാനാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പേസ് സാങ്കേതിക വിദ്യയുമായ ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് സ്പേസ് പാർക്ക് ഏറെ ഉപകരിക്കുമെന്ന് ഐ എസ് ആർ ഒ ചെയർമാൻ ഡോ. എസ് സോമനാഥ് പറഞ്ഞു. വി എസ് എസ് സിക്ക് അടുത്തുള്ള സ്ഥാപനമെന്ന നിലയിൽ സ്പേസ് പാർക്കിന്റെ സാധ്യത വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ഐഎസ്ആർഒ ചെയർമാനുമായ ഡോ. എസ് സോമനാഥ് മുഖ്യാതിഥിയായിരുന്നു. വി.എസ്.എസ്.സി ക്കു വേണ്ടി ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായരും കെ സ്പേസിനു വേണ്ടി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ഇലക്ട്രോണിക്സ് & വിവര സാങ്കേതിക വകുപ്പ് സെക്രട്ടറിയുമായ ഡോ. രത്തൻ യു കേൽക്കറും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.