തൊടുപുഴ: ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ വീണ്ടും പെരിയാർ റേഞ്ചിലെ വനമേഖലയ്ക്കുള്ളിൽ എത്തിയെന്ന് വനംവകുപ്പ്. തമിഴ്നാട് വനമേഖലയിലേക്ക് നീങ്ങിയ കാട്ടാന ഇന്നലെ രാത്രിയോടെയാണ് കേരളത്തിലേക്ക് കടന്നത്. നാലു ദിവസം കൊണ്ട് 40 കിലോമീറ്റർ ദൂരമാണ് അരിക്കൊമ്പൻ സഞ്ചരിച്ചത്.
ജനവാസ മേഖലകളിൽനിന്ന് അധികം ദൂരെയല്ലാത്ത വനപ്രദേശത്തുനിന്നാണ് നിലവിൽ അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളർ സിഗ്നലുകൾ ലഭിക്കുന്നത്. കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാന്‍ തമിഴ്നാട് വനംവകുപ്പും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജിപിഎസ് കോളറില്‍ നിന്ന് സിഗ്നലുകള്‍ കൃത്യമായി ലഭിക്കുന്നുണ്ട്. വിവിധ സംഘങ്ങളായി അരിക്കൊമ്പനെ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ട്. പെരിയാർ കടുവാസങ്കേതത്തോടു ചേർന്നുകിടക്കുന്ന മേഘമല വന്യജീവി സങ്കേതത്തിന്റെ താഴ്വാരത്ത് ചുരുളിയാർ ഭാഗത്ത് ഇന്നലെ ആനയെ കണ്ടിരുന്നു.
