തിരുവനന്തപുരം ∙ ജൂലൈ 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കുള്ള നിരോധനം കർശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനയും പിഴ ഈടാക്കലും
ഊർജിതമാക്കാൻ തദ്ദേശ വകുപ്പ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതു സംബന്ധിച്ച് നിർദേശം കൈമാറി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് കോവിഡ് കാലത്ത് വ്യാപാരികൾക്കു നൽകിയിരുന്ന ഇളവുകൾ ഇനി മുതൽ നൽകേണ്ടതില്ലെന്നും നിർദേശമുണ്ട്.
പ്ലാസ്റ്റിക് സ്ട്രോ, പ്ലേറ്റ്, കപ്പ് തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കുള്ള നിരോധനം രാജ്യത്തു പ്രാബല്യത്തിലാകുന്ന സാഹചര്യത്തിലാണ് ഇത്. നിയമലംഘനം നടത്തുന്നവർക്കെതിരെ ഹരിത ചട്ട പ്രകാരമുള്ള നടപടികൾ സ്വീകരിക്കും. ആദ്യ നിയമലംഘനത്തിനു 10,000 രൂപയും ആവർത്തിച്ചാൽ 25,000 രൂപയും മൂന്നാം തവണയും ലംഘിച്ചാൽ 50,000 രൂപയും പിഴ ഈടാക്കുമെന്നായിരുന്നു ഉത്തരവ്.