കൊട്ടാരക്കര : പ്രകൃതിക്ക് നാശമുണ്ടാകാതെയുള്ള വികസനമാണ് നാടിന് ആവശ്യമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള വൃക്ഷസമൃദ്ധിയുടെ ജില്ലാ തല ഉദ്ഘാടനം മൈലം എംജിഎം റസിഡൻഷ്യൽ പബ്ലിക് സ്കൂളിൽ നിർവ്വഹിക്കുകയായിരുന്നു ബാലഗോപാൽ. കേരളത്തിലെ ഹരിതാഭമായ മണ്ണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മനുഷ്യർ പല തരത്തിൽ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് മൂലം നാട് വലിയ ദുരന്തത്തിലേക്കാണ് എത്തുന്നത്. മരങ്ങൾ മുറിച്ചുമാറ്റുന്നതിന് പകരം വച്ച് പിടിപ്പിക്കാനുള്ള ശീലം ഉണ്ടാകണം. പരിസ്ഥിതി ദിനം കഴിഞ്ഞ് പരിസ്ഥിതിയെ മറക്കരുതെന്നും പ്രകൃതിയോട് ഇടപഴകി ജീവിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ അധ്യക്ഷനായി. കൊല്ലം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്റർ വി ജി അനിൽകുമാർ സ്വാഗതം പറഞ്ഞു. വൃക്ഷസമൃദ്ധിയുടെ ആദ്യ തൈ മൈലം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി നാഥ് മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. ജില്ലാ കളക്ടർ അഫ്സാന പർവീൺ പരിസ്ഥിതി ദിന സന്ദേശം നല്കി. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സഞ്ജയ് കുമാർ, റൂറൽ എസ് പി കെ ബി രവി, കൊട്ടാരക്കര നഗരസഭ ചെയർമാൻ എ ഷാജു, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹർഷകുമാർ, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി, തഹസീൽദാർ പി ശുഭൻ, സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജോൺസൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ രശ്മി, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗം ദിവ്യ ചന്ദ്രശേഖർ, പഞ്ചായത്ത് അംഗം കെ മണി, എൻആർഇജിഎസ് ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ സുലജ ആർ, ജില്ലാ എഞ്ചിനീയർ ഗീത സുദർശനൻ, സ്കൂൾ പ്രിൻസിപ്പാൾ നിഷ എസ്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വയയ്ക്കൽ സോമൻ എന്നിവർ സംസാരിച്ചു. ആഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ട് മൈലം ജംഗ്ഷനിൽ നിന്നാരംഭിച്ച പരിസ്ഥിതി ദിന ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ 55 നേഴ്സറികളിൽ തയ്യാറാക്കിയ 61 ഇനങ്ങളിൽ പെട്ട 2.5 ലക്ഷം വൃക്ഷ തൈകളാണ് വൃക്ഷസമൃദ്ധിയിലൂടെ വിതരണം ചെയ്യുന്നത്. വനംവകുപ്പ് നല്കിയ വിത്തുകൾ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് 5 മാസം പരിപാലിച്ച് തൈകളാക്കി മാറ്റിയത്.
