മണ്ണെണ്ണയുടെ വില അനുദിനം വർധിപ്പിക്കുന്നത് സാധാരണക്കാരോടും പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുമുള്ള വെല്ലുവിളിയാണെന്നു ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. എൻ.ഡി.എ സർക്കാർ അധികാരമേൽക്കുമ്പോൾ ഒരു ലിറ്റർ മണ്ണെണ്ണയുടെ പൊതുവിപണിയിലെ വില 56 രൂപയായിരുന്നതാണ് ഇപ്പോൾ വർധിച്ച് 124 രൂപയായത്. 2022 ജനുവരി 18-ന് 92.96 രൂപയായിരുന്നു പൊതുവിപണിയിലെ വില. രണ്ടര മാസക്കാലം കൊണ്ട് മണ്ണെണ്ണ വിലയിൽ ഉണ്ടായ വർധനവ് 30 രൂപയോളമാണ്. മണ്ണെണ്ണയുടെ വില പെട്രോളിന്റെയും ഡീസലിന്റെയും വിലയേക്കാൾ കൂടി നിൽക്കുന്ന ഒരു സാഹചര്യം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. പ്രധാനമായും മണ്ണെണ്ണയെ മത്സ്യബന്ധനത്തിനുള്ള ഇന്ധനമായി ആശ്രയിക്കുന്ന കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഈ വിലവർധനവ് താങ്ങാവുന്നതിലും അധികമാണ്.ഇതിനു പുറമെ കഴിഞ്ഞ ദിവസം സിവിൽ സപ്ലൈസ് വഴി മൽസ്യത്തൊഴിലാളികൾക്ക് അനുവദിക്കുന്ന മണ്ണെണ്ണയ്ക്ക് 19 രൂപ വർധിപ്പിച്ചു ലിറ്ററിന് 82 രൂപയാക്കിയത് മത്സ്യത്തൊഴിലാളികളെ ദുരിതക്കയത്തിലേക്ക് തള്ളിയിടുമെന്നും മന്ത്രി പറഞ്ഞു. ഈ വർഷം ജനുവരിയിൽ 59 രൂപയായിരുന്ന നിലയിൽ നിന്നാണ് ഈ വർധനവ്. പൊതുവിപണിയിൽ മണ്ണെണ്ണയുടെ വില കുതിച്ചുയരുന്ന സമയത്തും മൽസ്യത്തൊഴിലാളികൾക്ക് ആശ്വാസമായിരുന്നതാണ് സിവിൽ സപ്ലൈസ് വഴിയുള്ള ഈ മണ്ണെണ്ണ വിതരണം.സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന 32000- ത്തോളം വരുന്ന പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് പ്രതിവർഷം ഏകദേശം രണ്ട് ലക്ഷം കിലോലിറ്റർ മണ്ണെണ്ണയാണ് ആവശ്യമായി വരിക. എന്നാൽ വിവിധ കാലഘട്ടങ്ങളിലായി കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിക്കുന്ന മണ്ണെണ്ണയിൽ ഗണ്യമായ കുറവ് വരുത്തിയതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ മണ്ണെണ്ണയുടെ പത്തുശതമാനം പോലും ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നില്ല. ആയതിനാൽ പരമ്പരാഗത തൊഴിലാളികൾ ഉയർന്ന വില നൽകി മണ്ണെണ്ണ പൊതുവിപണിയിൽ നിന്നും വാങ്ങേണ്ടുന്ന സ്ഥിതിവിശേഷമാണുള്ളത്.സംസ്ഥാനത്ത് കാർഷിക ആവശ്യത്തിനും ഉത്സവവേളകളിലെ മറ്റ് അനുബന്ധ ആവശ്യങ്ങൾക്കും മത്സ്യബന്ധനത്തിനും കേന്ദ്ര സർക്കാർ അനുവദിക്കുന്ന പ്രത്യേക വിഹിതമായ സബ്സിഡി രഹിത മണ്ണെണ്ണയുടെ വിലയും കുത്തനെ കൂട്ടിയിരിക്കുകയാണ്. നിലവിൽ ഇത്തരത്തിൽ അനുവദിക്കുന്ന സബ്സിഡി രഹിത മണ്ണെണ്ണയ്ക്ക് 82 രൂപയാണ് വില. സിവിൽ സപ്ലൈസ് വകുപ്പ് വഴിയാണ് ഇത് അനുവദിക്കുന്നത്. മതിയായ അളവിൽ മണ്ണെണ്ണ കേന്ദ്രം നൽകാത്തതിനാൽ ജനുവരി മാസത്തിൽ അനുവദിക്കേണ്ട 129 ലിറ്ററിന് പകരമായി പെർമിറ്റ് ഒന്നിന് 89 ലിറ്റർ മണ്ണെണ്ണ മാത്രമാണ് അനുവദിക്കാൻ കഴിഞ്ഞിട്ടുള്ളത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇത് അനുവദിച്ചിട്ടുമില്ല.
