നടപ്പാക്കാൻ കഴിയുമെന്ന് ഉറപ്പുള്ള പ്രദേശങ്ങൾ മാത്രമേ മാലിന്യ സംസ്കരണ പദ്ധതികൾ തുടങ്ങുന്നതിനായി തെരഞ്ഞെടുക്കാവൂ എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് 2.0യുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിശുചിത്വത്തിന് പ്രധാന പരിഗണ നൽകുന്ന മലയാളികൾ സാമൂഹിക ശുചിത്വത്തിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ മാലിന്യ സംസ്കരണമടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ ശാസ്ത്രീയ സമീപനം സ്വീകരിക്കേണ്ടതുണ്ട്. പല മാലിന്യ സംസ്കരണ പദ്ധതികളും നടപ്പാക്കാൻ പോകുമ്പോൾ ജനങ്ങൾ ശക്തമായി പ്രതിരോധിക്കുന്ന സാഹചര്യമുണ്ടാകുന്നുണ്ട്. ഇത്തരം തെറ്റിദ്ധാരണകൾ മാറ്റാനുള്ള ഫലപ്രദമായ ഇടപെടലുകളുണ്ടാകണം. പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനു മുൻപുതന്നെ അതു നടപ്പാക്കുന്ന സ്ഥലങ്ങളെക്കുറിച്ചു ധാരണയുണ്ടാകണം. നടപ്പാക്കാനാകുമെന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ എല്ലാ പശ്ചാത്തലവുമൊരുങ്ങി എന്ന് ഉറപ്പായ ശേഷം മാത്രമേ പ്രാരംഭ നടപടികൾ നടത്താവൂ. വരുന്ന അഞ്ചു വർഷംകൊണ്ട് കേരളത്തെ സമ്പൂർണ ശുചിത്വ സംസ്ഥാനമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
