സംസ്ഥാനത്തു കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കുറവാണെന്നും രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം മൂന്നു ശതമാനം മാത്രമാണെന്നും മന്ത്രി പറഞ്ഞു. 20നും 30നും ഇടയിൽ പ്രായമുള്ളവരിലാണ് ഇപ്പോൾ രോഗവ്യാപനം കൂടുതലായി കണ്ടുവരുന്നതെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
കോവിഡ് വ്യാപനം നേരിടാൻ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ സുസജ്ജമാണ്. ആശുപത്രികളിൽ മതിയായ എല്ലാ സൗകര്യങ്ങളുമുണ്ട്. തീവ്രപരിചരണവും വെന്റിലേറ്ററും ആവശ്യമുള്ള രോഗികളുടെ എണ്ണം കുറവാണ്. നിലവിൽ സംസ്ഥാനത്തെ കോവിഡ്, നോൺ-കോവിഡ് ഐ.സി.യുവിൽ 42.7 ശതമാനം കിടക്കകളിൽ മാത്രമേ ഇപ്പോൾ രോഗികൾ ഉള്ളൂ. 57 ശതമാനം ഒഴിവുണ്ട്. വെന്റിലേറ്റർ ഉപയോഗം 14 ശതമാനം മാത്രമാണ്. വെന്റിലേറ്ററുകളിൽ 86 ശതമാനം ഒഴിവുണ്ട്. കഴിഞ്ഞയാഴ്ച ചികിത്സയിലുള്ളതിൽനിന്ന് 0.7 ശതമാനം പേർക്കു മാത്രമാണ് ഓക്സിജൻ കിടക്കകൾ ആവശ്യമായിവന്നിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.