2021-2022 ലെ നെല്ല് സംഭരണം ഊർജ്ജിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. കഴിഞ്ഞ വർഷം 2,52,160 കർഷകരിൽ നിന്നായി സംഭരിച്ച നെല്ലിന്റെ വിലയായ 2101.70 കോടി രൂപ പൂർണ്ണമായും കൊടുത്തു. 26 കർഷകർക്കുള്ള 19.95 ലക്ഷം രൂപ കർഷകർക്ക് ലഭ്യമാക്കുവാൻ കഴിയാത്തത് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സം മൂലമാണെന്നും ഇവർക്ക് ഉടൻ തുക ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ നെല്ല് സംഭരണത്തിന്റെ സ്ഥിതി വിലയിരുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഓൺലൈൻ യോഗം നടത്തിയിരുന്നു.
