ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂറിന് ആശ്വാസം. കുറ്റപത്രം നിലനില്‍ക്കില്ലെന്ന് സൂചിപ്പിച്ചാണ് ഡല്‍ഹി റോസ് അവന്യു കോടതി തരൂരിനെ കുറ്റവിമുക്തനാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ, ആത്മഹത്യാ പ്രേരണക്കുറ്റവും ഗാര്‍ഹിക പീഡനവും തരൂരിനെതിരെ ചുമത്താമെന്നായിരുന്നു പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചിരുന്നത്. ഈ വാദം തള്ളിക്കൊണ്ടാണ് കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
കുറ്റംചുമത്താനുള്ള തെളിവുകള്‍ ശശി തരൂരിനെതിരെയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റവിമുക്തനായത്. സുനന്ദ പുഷ്കറിന്റെ മരണം ആത്മഹത്യയാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നായിരുന്നു തരൂരിന്റെ പ്രധാനവാദം. ആത്മഹത്യയാണെന്ന് പോലും തെളിയിക്കാന്‍ കഴിയാത്ത കേസില്‍ തനിക്കെതിരെ എങ്ങനെ കുറ്റം ചുമത്തുമെന്നും തരൂര്‍ വാദത്തിനിടെ ചോദിച്ചിരുന്നു. സുനന്ദ പുഷ്കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നുവെന്നും മരണം സ്വാഭാവികമാണെന്നുമായിരുന്നു തരൂരിന്റെ പ്രധാന വാദം.
ആത്മഹത്യ, കൊലക്കുറ്റം എന്നിവ ഒഴിവാക്കിയെങ്കിലും അദ്ദേഹത്തിനെതിരെ ഗാര്‍ഹിക പീഡനത്തിനെതിരായ വകുപ്പുകള്‍ ചുമത്തിയെന്ന് സൂചനകള്‍ വരുന്നുണ്ട്. കൊലപാതക സാദ്ധ്യത മുന്നില്‍ കണ്ട് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇതിനുളള തെളിവൊന്നും ലഭിച്ചിരുന്നില്ല. നീതിപീഠത്തിന് നന്ദിയുണ്ടെന്നും ഏഴ് വര്‍ഷം നീണ്ട വേട്ടയാടലിനാണ് അവസാനമായതെന്നുമാണ് തരൂര്‍ വിധിയോട് പ്രതികരിച്ചത്.
2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു