ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചതിനു പിന്നാലെ ഭാര്യ തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തു.
മുംബൈ: കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീതിയിലാണ് രാജ്യം. കഴിഞ്ഞ ദിവസം രാജ്യത്ത് രണ്ടു ലക്ഷത്തിന് മുകളിൽ ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 1,42,87,740 ആളുകൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരിച്ചത് 1,74,306 പേരാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതമായ പ്രദേശം മഹാരാഷ്ട്രയാണ്. ഉത്തർ പ്രദേശ്, ഡൽഹി സംസ്ഥാനങ്ങളാണ് തൊട്ടു പിന്നിലുള്ളത്.
അതേസമയം, കരളലിയിപ്പിക്കുന്ന ഒരു സംഭവമാണ് മഹാരാഷ്ട്രയിൽ കഴിഞ്ഞദിവസം ഉണ്ടായത്. ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചതിനു പിന്നാലെ ഭാര്യ തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാന്ദെദ് ജില്ലയിലാണ് സംഭവം. വ്യാഴാഴ്ചയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. 33 വയസുള്ള യുവതിയാണ് ഭർത്താവിന്റെ മരണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്.
അതേസമയം, അമ്മയെ അന്വേഷിച്ച് പിന്നാലെയെത്തിയ യുവതിയുടെ മൂന്നു വയസുള്ള കുഞ്ഞ് തടാകത്തിൽ വീണ് മരിച്ചു. ബുധനാഴ്ച രാത്രിയാണ് അമ്മയെ അന്വേഷിച്ച് എത്തിയ മൂന്നു വയസുകാരൻ സുനെഗാവ് തടാകത്തിൽ വീണ് മരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തെലങ്കാനയിൽ നിന്നുള്ള 40കാരൻ ജോലി അന്വേഷിച്ച് ലോഹയിൽ എത്തുകയായിരുന്നു. നാന്ദെദ് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് ലോഹ. എന്നാൽ, ജോലി തേടി അലയുന്നതിനിടയിൽ ഇയാൾ കോവിഡ് രോഗ ബാധിതൻ ആകുകയും മരിക്കുകയുമായിരുന്നു. ഏപ്രിൽ 13ന് സർക്കാർ ആശുപത്രിയിൽ വച്ചാണ് ഇയാൾ മരിച്ചത്.
ഭർത്താവ് മരിച്ചതിനെ തുടർന്ന് ഭാര്യ തടാകത്തിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർക്ക് മൂന്ന് മക്കളാണുള്ളത്. ഇതിൽ മൂന്നു വയസുള്ള കുഞ്ഞാണ് തടാകത്തിൽ വീണ് മരിച്ചത്.
രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ 15 ദിവസത്തെ നിരോധനാജ്ഞ തുടരുകയാണ്. ഡല്‍ഹിയില്‍ ഇന്ന് രാത്രി മുതല്‍ വാരാന്ത്യ കര്‍ഫ്യൂ പ്രാബല്യത്തില്‍ വരും.അവശ്യ സര്‍വ്വീസുകള്‍ക്ക് തടസമുണ്ടാകില്ല.വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് പാസ് എടുക്കണം.മാളുകളും, ജിമ്മുകളും ഓഡിറ്റോറിയങ്ങളും അടച്ചിടും.