സിഡ്നി: സിഡ്നി ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഓസ്ട്രേലിക്ക് 66 റണ്‍സിന്റെ ജയം. 375 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് എട്ട് വിക്കറ്റുകള്‍ നഷ്ടത്തില്‍ 308 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. 76 പന്തില്‍ 90 റണ്‍സ് എടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. ഏഴ് ബൗണ്ടറികളും നാല് സിക്സറുകളും ഉള്‍പ്പെട്ടതാണ് പാണ്ഡ്യയുടെ ഇന്നിങ്സ്.
അഞ്ചാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയും ശിഖര്‍ ധവാനും ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ നല്‍കിയിരുന്നു. ഇരുവരെയും പുറത്താക്കി സ്പിന്നര്‍ ആദം സാംപയാണ് മത്സരം ഓസ്ട്രേലിക്ക് അനുകൂലമാക്കിയത്.
101 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ ശേഷം ക്രീസില്‍ ഒന്നിച്ച ധവാനും പാണ്ഡ്യയും ചേര്‍ന്ന് 128 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ധവാന് 86 പന്തില്‍ 74 റണ്‍സ് എടുത്ത് പുറത്തായി.
ശിഖര്‍ ധവാനും മായങ്ക് അഗര്‍വാളും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത് 32 പന്തില്‍ ഇരുവരും ചേര്‍ന്ന് 53 റണ്‍സ് നേടി. ഓസിസ് പേസ് ബൗളിങ് നിരയെ ധവാനും മായങ്കും അനായാസം നേരിട്ടു. മായങ്ക് അഗര്‍വാള്‍ 22 റണ്‍സ് എടുത്ത് പുറത്തായതിന് പിന്നാലെ ഇന്ത്യക്ക് തുടരെ മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായി. നായകന് കോലി (21), ശ്രേയസ് അയ്യര്‍ (2) കെ.എല്‍ രാഹുല്‍ (12) എന്നിവരാണ് പുറത്തായത്. ഹേയ്സല്‍വുഡ് മൂന്നുവിക്കറ്റ് വീഴ്ത്തി. കോലിയെയും അയ്യരെയും ഓരേ ഓവറിലാണ് ഹെയ്സല്‍വുഡ് പുറത്താക്കിയത്. പിന്നാലെ ക്രീസിലെത്തിയ രാഹുലിനെ ആദം സാംപ മടക്കി. സാംപ 54 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു.
സെഞ്ചുറി നേടിയ നായകന് ആരോണ്‍ ഫിഞ്ചിന്റെയും സ്റ്റീവ് സ്മിത്തിന്റെയും അര്‍ധസെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറുടെയും കരുത്തിലാണ് ഓസിസ് കൂറ്റന്‍ സ്കോര്‍ കെട്ടിപ്പടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സെടുത്തു. ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്കോറാണ് ഇന്ന് ഓസ്ട്രേലിയ നേടിയത്. ഫിഞ്ച് 114 റണ്‍സെടുത്തപ്പോള്‍ 66 പന്തുകളില്‍ നിന്നും സ്മിത്ത് 105 റണ്‍സെടുത്തു.
ഫിഞ്ചും 76 പന്തുകളില്‍ നിന്നും 69 റണ്‍സെടുത്ത വാര്‍ണറും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഓസിസിന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 156 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇതിനിടയില്‍ ഓസിസിനായി അതിവേഗത്തില്‍ 5000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡ് ഫിഞ്ച് സ്വന്തമാക്കി.
എന്നാല്‍ വാര്‍ണറെ പുറത്താക്കി ഷമി ഈ കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയ്ക്ക് പ്രതീക്ഷയേകി. പിന്നാലെയെത്തിയ സ്റ്റീവ് സ്മിത്തും നന്നായി ബാറ്റ് ചെയ്തതോടെ ഓസ്ട്രേലിയന്‍ സ്കോര്‍ കുതിച്ചു. ഫിഞ്ചിനൊപ്പം ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് താരം കെട്ടിപ്പടുത്തു. 40-ാം ഓവറില്‍ ഫിഞ്ചിനെ പുറത്താക്കി ബുംറ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നു. തൊട്ടുപിന്നാലെ വന്ന സ്റ്റോയിനിസിനെ പൂജ്യനായി ചാഹല്‍ മടക്കിയതോടെ ഇന്ത്യന്‍ ക്യാമ്പിൽ പ്രതീക്ഷകളുണര്‍ന്നു.
എന്നാല്‍ സ്റ്റോയിനിസ്സിന് ശേഷം ക്രീസിലെത്തിയ വെടിക്കെട്ട് താരം മാക്സ്വെല് തലങ്ങും വിലങ്ങും ഇന്ത്യന്‍ ബൗളര്‍മാരെ പ്രഹരിച്ചു. വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചതാരം 19 പന്തുകളില്‍ നിന്നും 45 റണ്‍സെടുത്തു. മാക്സ്വെല്ലിനെ പുറത്താക്കി ഷമി രണ്ടാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. അപ്പോഴേക്കും സ്കോര്‍ 330 കടന്നിരുന്നു. മാക്സ്വെല്ലിന് പകരം ക്രീസിലെത്തിയ ലബുഷെയ്നിനെ സൈനി മടക്കിയതോടെ വീണ്ടും ഇന്ത്യ ഓസിസിന് ഇരട്ട പ്രഹരമേകി.
ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി പത്തോവറില്‍ 59 റണ്‍സ് വിട്ടുകൊടുത്ത് മൂന്നുവിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ബുംറ, സെയ്നി, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.