പാലക്കാട് ജില്ലയിൽ നടപ്പ് സാമ്പത്തിക വർഷം 42 പദ്ധതികൾ നടപ്പിലാക്കുന്നതിന് ജലസേചന വകുപ്പ് ഭരണാനുമതി നൽകി. ആകെ 14.5 കോടി രൂപയാണ് ഈ പദ്ധതികൾക്കായി ചെലവഴിക്കുക. പ്ലാൻ ഫണ്ടിൽനിന്നും 23 പദ്ധതികൾക്കാണ് അനുമതി നൽകിയത്. 9.85 ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. നോൺ പ്ലാൻഫണ്ടിലെ 4.60 ലക്ഷം രൂപ ചെലവഴിച്ച് 19 പദ്ധതികളും നടപ്പിലാക്കും.
വടകരപതി ഗ്രാമപഞ്ചായത്തിലെ മേനോൻപാറയിൽ നടപ്പാക്കുന്ന പുതിയ ലിഫ്ട് ഇറിഗേഷൻ പദ്ധതിക്കും തുക അനുവദിച്ചിട്ടുണ്ട്. നടുത്തൂണിയിൽ കല്ല്യാണകൃഷ്ണയ്യർ അണയുടെയും കനാലിന്റെ പുനരുദ്ധാരണത്തിനും തുക അനുവദിച്ചു. തട്ടമംഗലം മുനിസിപ്പാലിറ്റിയിലെ പെരുംകുളം പുറരുദ്ധാരണത്തിനായി 1.19കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയത്. ഷോളയാർ മേഖലയിൽ പുതിയ ലിഫ്ട് ഇറിഗേഷൻ പദ്ധതി നടപ്പിലാക്കും. ഇതിന് ഒരു കോടി രൂപ ചെലവഴിക്കാൻ അനുവാദം നൽകി. അഗളി ഗ്രാമപഞ്ചായത്തിലും പുതിയ ലിഫ്ട് ഇറിഗേഷൻ പദ്ധതി നടപ്പിലാക്കുന്നതിന് ഒരു കോടി അനുവദിച്ചു.
