ന്യൂഡൽഹി : വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റേത് അടക്കമുള്ള അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ നിർദേശിച്ചത് കേന്ദ്ര സർക്കാരാണെന്ന് സമൂഹമാധ്യമമായ എക്സ്. ഇന്ത്യയിൽ മാധ്യമങ്ങൾ സെൻസർഷിപ്പ് നേരിടുകയാണെന്നും ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് പ്രസ്താവനയിൽ പറഞ്ഞു.
‘‘2025 ജൂലൈ 3ന് രാജ്യാന്തര മാധ്യമമായ റോയിട്ടേഴ്സ്, റോയിട്ടേഴ്സ് വേൾഡ് എന്നിവയുൾപ്പെടെ 2,355 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടു. ഐടി നിയമത്തിലെ 69എ വകുപ്പ് പ്രകാരമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കാരണമൊന്നും കാണിക്കാതെ, ഒരു മണിക്കൂറിനുള്ളിൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അക്കൗണ്ടുകൾ ലഭ്യമാകരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ പൊതുജനങ്ങളിൽനിന്ന് എതിർപ്പുയർന്നതിനെ തുടർന്ന് റോയിട്ടേഴ്സ്, റോയിട്ടേഴ്സ് വേൾഡ് എന്നിവയുടെ അക്കൗണ്ടുകൾ വീണ്ടും ലഭ്യമാക്കാൻ സർക്കാർ എക്സിനോട് ആവശ്യപ്പെടുകയായിരുന്നു.
ഈ ഉത്തരവിലൂടെ, ഇന്ത്യയിൽ നടക്കുന്ന മാധ്യമ സെൻസർഷിപ്പിനെക്കുറിച്ച് ഞങ്ങൾക്ക് കടുത്ത ആശങ്കയുണ്ട്. ഇക്കാര്യത്തിൽ നിയമപരമായ എല്ലാവഴികളും പരിശോധിക്കുകയാണ്. ഈ നടപടിയാൽ ബാധിക്കപ്പെട്ട ഉപയോക്താക്കൾ കോടതി മുഖാന്തിരം നിയമപരമായി നീങ്ങാൻ ആവശ്യപ്പെടുകയാണ്. ’’–എക്സിന്റെ ഗ്ലോബൽ ഗവൺമെന്റ് അഫയേഴ്സ് ടീം പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.