ജിദ്ദ: സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. സൗദികൾക്ക് വൻതോതിലാണ് നിലവിൽ അവസരം ലഭിക്കുന്നത്. ശക്തമായ സ്വദേശിവത്കരണം വിദേശികൾക്ക് തിരിച്ചടിയായെങ്കിലും തൊഴിലില്ലായ്മ നിരക്ക് കുറച്ചത് സൗദി സാമ്പത്തിക രംഗത്ത് നേട്ടമാകും. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനമായി കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തൊഴിലില്ലായ്മ നിരക്കാണിത്. സൗദി സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടേതാണ് കണക്ക്. പുരുഷന്മാരുടെ തൊഴിലില്ലായ്മ 4.4% ആയി. വനിതകളുടേത് 10.6 ശതമാനവും. 2017-ൽ തൊഴിലില്ലായ്മ നിരക്ക് സൗദിയിൽ 12.5 ശതമാനം ആയിരുന്നു. എന്നാൽ കോവിഡിന് പിന്നാലെ 2020-ന്റെ പകുതിയോടെ 15% ആയി കുത്തനെ ഉയർന്നു. ഇതോടെ സൗദിവത്കരണം ഊർജിതമാക്കി. ജോലികൾ വേഗത്തിൽ മാറാവുന്ന തരത്തിൽ നിയമവും മാറ്റി. ഇതോടെ 2022ൽ വീണ്ടും സൗദികൾ ജോലിക്ക് കയറുന്നത് വർധിച്ചു. കഴിഞ്ഞ വർഷത്തോടെ തൊഴിലില്ലായ്മ നിരക്ക് 7.6% ആയി. ഇതിന് പിന്നാലെയാണിപ്പോൾ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കുള്ള കുതിപ്പ്.
