ദുബായ്:ആഗോള വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കി ഇറാൻ-ഇസ്രയേൽ ആക്രമണം. മേഖലയിലെ നിലവിലെ സാഹചര്യം സാരമായി ബാധിച്ചത് വിവിധ എയർലൈനുകളുടെ നാനൂറിലധികം വിമാനങ്ങളെ. സർവീസുകൾ റദ്ദാക്കിയതും കാലതാമസം വരുന്നതും ബാധിച്ചത് പതിനായിരക്കണക്കിന് യാത്രക്കാരെ.
എമിറേറ്റ്സ്, ഈജിപ്ത് എയർ, റയാൻഎയർ, കുവൈത്ത് എയർവേയ്സ്, ലുഫ്താൻസ, ഖത്തർ എയർവേയ്സ്, സൈപ്രസ് എയർവേയ്സ്, എയർ കാനഡ തുടങ്ങിയ സുപ്രധാന എയർലൈനുകളുടെയെല്ലാം സർവീസുകളെയാണ് മേഖലയിലെ ആക്രമണം അവതാളത്തിലാക്കിയിരിക്കുന്നത്. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷവും ഇറാന്റെ ആണവനിലയങ്ങൾക്ക് മേലുള്ള യുഎസിന്റെ ആക്രമണവും ജോർദാൻ, യുഎഇ ഉൾപ്പെടെയുള്ള ഗൾഫ്, മധ്യപൂർവദേശത്തെ വ്യോമ ഗതാഗതത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
വ്യോമപാത അടയ്ക്കൽ, വഴിതിരിച്ചു വിടൽ, സർവീസ് കാലതാമസം, വിമാനത്താവളങ്ങളിലെ നിയന്ത്രണം, മേഖലാ സുരക്ഷ ശക്തമാക്കൽ എന്നിവയെല്ലാം യാത്രക്കാരെ വലിയതോതിൽ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്, പ്രത്യേകിച്ചും മിഡിൽ ഈസ്റ്റിലെ ട്രാൻസിറ്റ് യാത്രക്കാർക്ക്. അതിനിടെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സർവീസ് തടസ്സമുണ്ടാകാതിരിക്കാൻ ഖത്തർ എയർവേയ്സ് സർവീസ് സമയക്രമം പുനക്രമീകരിച്ചിട്ടുണ്ട്.