കൊട്ടാരക്കര: ഭിന്നലിംഗക്കാരുടെ എസ്പി ഓഫീസ് മാർച്ചിൽ പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. കൊട്ടാരക്കര സി.ഐ. ജയകൃഷ്ണനുൾപ്പടെ പത്ത് പോലീസുകാർക്കും പതിനഞ്ചിലധികം സമരക്കാർക്കും പരിക്കുപറ്റി. സോഡാകുപ്പി ഉപയോഗിച്ചുള്ള ഏറേറ്റ് പരിക്കുപറ്റിയ സിഐയുടെ തലയിൽ ആറ് തുന്നൽ വേണ്ടിവന്നു. ഇന്ന് വൈകിട്ട് മൂന്നോടെ ആയിരുന്നു സംഭവങ്ങൾക്കു തുടക്കം. നാല് വർഷം മുമ്പ് കൊട്ടാരക്കരയിലുണ്ടായ സംഘർഷത്തിന്റെ പേരിൽ ഭിന്നലിംഗക്കാരായ ആറുപേർക്കെതിരെ കേസെടുത്തിരുന്നു. ഈ കേസുകൾ റദ്ദാക്കുകയും കേസെടുത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും വേണമെന്നാവശ്യപ്പെട്ടാണ് ഭിന്നലിംഗക്കാരുടെ ജില്ലാകൂട്ടായ്മ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ എസ്പി ഓഫീസിലേക്കു മാർച്ച് നടത്തിയത്. പോലീസ് തടഞ്ഞതോടെ പ്രവർത്തകർ ഗാന്ധിമുക്കിൽ റോഡ് ഉപരോധിച്ചു.
നേതാക്കളുമായി എസ്പി ഓഫീസിൽ ചർച്ച നടക്കുന്നതിനിടെ ഉപരോധത്തിനിടയിലൂടെ കടന്നു പോകാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ വലിയ കല്ലുപയോഗിച്ച് അക്രമിക്കാൻ സമരക്കാരിൽ ചിലർ ശ്രമിച്ചത് പോലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പ്രകോപിതരായ പ്രവർത്തകർ വനിതാ പോലീസിന്റെ ലാത്തി പിടിച്ചു വാങ്ങി പോലീസുകാരെ അക്രമിച്ചു. വാഹനങ്ങൾക്കു നേരെയും അക്രമമുണ്ടായി. സമീപമുള്ള കടയിലെ സോഡാകുപ്പികൾ പെറുക്കി പോലീസുകാരെ എറഞ്ഞു. സമരക്കാരെ പിരിച്ചു വിടാൻ ലാത്തി വീശിയതിൽ നിരവധി സമരക്കാർക്കു പരിക്കു പറ്റി. ഏറെ നേരത്തെ സംഘർഷത്തിനൊടുവിൽ കൂടുതൽ പോലീസെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റ പോലീസുകാരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായ ഇരുപതോളം സമരക്കാരെ കുന്നിക്കോട് പോലീസ് സ്റ്റേഷനിലേക്കു മാറ്റി. പരിക്കു പറ്റിയ പോലീസുകാരെ ജില്ലാ പോലീസ് മേധാവി കെ.എം. സാബുമാത്യു ആശുപത്രിയിൽ സന്ദർശിച്ചു.