ന്യൂഡൽഹി: ഇറാന്റെ പരമാധികാരത്തിനും അവകാശങ്ങൾക്കുമെതിരെയാണ് ഇസ്രയേലിന്റെ ആക്രമണമെന്ന് കോൺഗ്രസ്. ആഗോളതലത്തിലും പ്രാദേശികമായും പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഇസ്രയേലിന്റെ നടപടി. അസ്ഥിരതയുണ്ടാക്കാനും സംഘർഷം ഇരട്ടിയാക്കാനും മാത്രമേ ഇത് ഉപകരിക്കൂ. നയതന്ത്രതലത്തിലെ ചർച്ചകളും രാജ്യാന്തര സഹകരണവുമാണ് ഈ ഘട്ടത്തിൽ ആവശ്യം. ഇന്ത്യയ്ക്ക് ഇറാനുമായി ദീർഘകാലത്തെ സാംസ്കാരിക ബന്ധവും ഇസ്രയേലുമായി തന്ത്രപരമായ മേഖലകളിലെ ബന്ധവുമുണ്ട്. സംഘർഷം ലഘൂകരിക്കാനും സമാധാനശ്രമങ്ങളുടെ പാലമായി പ്രവർത്തിക്കാനുമുള്ള ധാർമ്മിക ഉത്തരവാദിത്വവും നയതന്ത്രപരമായ കരുത്തും ഇന്ത്യയ്ക്ക് ഈ സവിശേഷമായ നിലപാട് നൽകുന്നു. കേന്ദ്രസർക്കാർ ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ച്, ലഭ്യമായ എല്ലാ നയതന്ത്ര മാർഗങ്ങളും ഉപയോഗിച്ച് സംഘർഷം കുറയ്ക്കാൻ ശ്രമം നടത്തണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു.
