കോഴിക്കോട്: കേരള തീരത്ത് കടലിൽ തീപിടിച്ചുണ്ടായ അപകടത്തിൽ കടലിൽ വീണ കണ്ടെയ്നറുകൾ കൊച്ചിക്കും കോഴിക്കോടിനും ഇടയിലുള്ള തീരത്ത് അടിഞ്ഞേക്കാമെന്ന് മുന്നറിയിപ്പ്. കടലിൻ്റെ ആവാസവ്യവസ്ഥയെ ബാധിച്ചേക്കാവുന്ന പാരിസ്ഥിതിക ആഘാതം സൃഷ്ടിച്ചേക്കാവുന്ന അപകടരമായ വസ്തുക്കൾ ഉള്ള കണ്ടെയ്നറുകൾ കടലിൽ വീഴുന്നത് അപകടത്തിൻ്റെ തീവ്രത വർധിപ്പിക്കുമെന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരളാ തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നിലവില്‍ ചില കണ്ടെയ്നറുകള്‍ കടലിന്റെ പ്രതലത്തില്‍ കപ്പലിനോട് ചേര്‍ന്ന് ഒഴുകി നടക്കുകയാണ്.
കപ്പൽ അപകടത്തിൽ രക്ഷപ്പെടുത്തിയ 18 നാവികരെയും മംഗളൂരുവിലെത്തിച്ചു. രക്ഷപ്പെട്ടവരിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള രണ്ട് പേർക്ക് 35 മുതൽ 40 ശതമാനം വരെ പൊള്ളലേറ്റതായി ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. ഇവർക്ക് മുഖത്തും കയ്യിലും കാലിലും ഗുരുതമായി പൊള്ളലേറ്റിട്ടുണ്ട്. ചൂട് പുകശ്വസിച്ച് ഇവരുടെ മൂക്കിനകത്തും പൊള്ളലേറ്റിട്ടുണ്ട്.
രക്ഷപ്പെടുത്തിയ 18 പേരിൽ ആരോഗ്യനില തൃപ്തികരമായ 12 പേരെ ഹോട്ടലിലേയ്ക്ക് മാറ്റി. ചൈനയില്‍ നിന്ന് എട്ട്, തായ്വാനില് നിന്ന് നാല്, മ്യാൻമറിൽ നിന്ന് നാല്, ഇന്‍ഡോനേഷ്യയില്‍ നിന്ന് രണ്ട് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് രക്ഷപെട്ട 18 പേരിലുള്ളവർ. കാണാതായ നാല് നാവികർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇവർ ഏത് രാജ്യത്തിൽ നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല